
പാലക്കാട്: ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ടീം വർക്ക് നടത്തിയ യുഡിഎഫ് പ്രവർത്തകരോട് നന്ദി പറഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊട്ടിക്കലാശം ആയപ്പോഴേക്കും യുഡിഎഫ് ആവേശക്കൊടുമുടിയിലാണ്. പാലക്കാട് രാഹുലിന് ഭൂരിപക്ഷം 15,000 കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ കണ്ടകശനി പരാമർശത്തിനും വിഡി സതീശൻ മറുപടി നൽകി. കള്ളപ്പണത്തിന്റെ മുകളിലിരിക്കുന്ന താപസനാണ് കെ സുരേന്ദ്രനെന്നും അങ്ങനെയുള്ള ആളാണ് തന്നെ ശപിച്ചതെന്നും വിഡി സതീശൻ പറഞ്ഞു. വിഡി സതീശന് കണ്ടക ശനിയായതിനാലാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നായിരുന്നു കെ സുരേന്ദ്രന്റെ പരിഹാസം. സന്ദീപ് വാര്യർ കോൺഗ്രസിലെത്തിയതുമായി ബന്ധപ്പെട്ടായിരുന്നു കെ സുരേന്ദ്രന്റെ പരാമർശം. കണ്ടകശനി സതീശനെയും കൊണ്ടേ പോകൂ എന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
പാണക്കാട് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമർശം ഹിന്ദു അഭിമുഖത്തിന്റെ തുടർച്ചയാണെന്ന് വിഡി സതീശൻ പറഞ്ഞു. സന്ദീപ് വാര്യർ വന്നപ്പോൾ ബിജെപി ക്യാമ്പിനെക്കാൾ ഉച്ചത്തിൽ കേൾക്കുന്നത് മുഖ്യമന്ത്രിയുടെ കരച്ചിലാണ്. പിണറായി സംഘപരിവാറിന്റെ ആലയിൽ പാർട്ടിയെ കെട്ടി. മുഖ്യമന്ത്രിയുടെ വർഗീയ പരാമർശങ്ങൾക്ക് വോട്ടിംഗിലൂടെ ജനം മറുപടി പറയും.
ഉജ്വലമായ മതേതരത്വത്തിന്റെ മാതൃക പുലർത്തുന്നയാളാണ് പാണക്കാട് തങ്ങൾ. മുഖ്യമന്ത്രിയുടേതും സുരേന്ദ്രന്റെയും ഒരേ ശബ്ദമാണ്. ഭൂരിപക്ഷ വർഗീയത ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ഭരണത്തിന്റെ വിലയിരുത്തലാകും ഈ ഉപതിരഞ്ഞെടുപ്പ് എന്ന് പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ ആകുമെന്ന് പറയാൻ ഞങ്ങൾക്ക് ആത്മവിശ്വാസക്കുറവില്ല.

സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയത്തിന് മുഖ്യമന്ത്രി കുട പിടിക്കുന്നു. തമ്മിലുള്ള കേസുകൾ ഇല്ലാതാക്കാൻ പരസ്പരം സഹായിക്കുകയാണ്. രാഹുലിന്റെ ഭൂരിപക്ഷം 15,000 കടന്നാൽ അത്ഭുതം വേണ്ട. സരിൻ സ്ഥാനാർത്ഥി ആയതോടെ എൽഡിഎഫ് രണ്ടാം സ്ഥാനത്ത് എത്താനുള്ള സാദ്ധ്യതയും പോയി. പാലക്കാട് ബിജെപിയും കോൺഗ്രസും തമ്മിലാണ് പോരാട്ടം. സന്ദീപ് കോൺഗ്രസിൽ വന്നതിന് മുഖ്യമന്ത്രിക്ക് എന്തിനാണ് അസ്വസ്ഥതയെന്നും വിഡി സതീശൻ ചോദിച്ചു.