
അമൃത്സർ: ഓപ്പറേഷൻ സിന്ദൂറിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ പാകിസ്ഥാൻ അമൃത്സറിലെ സുവർണക്ഷേത്രം ആക്രമിക്കാൻ ശ്രമിച്ചതായി സ്ഥിരീകരണം. എന്നാൽ ഇന്ത്യയുടെ ശക്തമായ പ്രതിരോധ സംവിധാനം പാകിസ്ഥാൻ അയച്ച ഡ്രോണുകളും മിസൈലുകളും തകർത്തു. കരസേന മേജർ ജനറൽ കാർത്തിക് സി.ശേഷാദ്രി ഇക്കാര്യം സ്ഥിരീകരിച്ചു.

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയിലെ സൈനിക താവളങ്ങളും പ്രധാന കേന്ദ്രങ്ങളും പാകിസ്ഥാൻ ആക്രമിച്ചേക്കും എന്ന് ഇന്ത്യയ്ക്ക് സൂചന ലഭിച്ചിരുന്നു. ഇക്കൂട്ടത്തിൽ സുവർണക്ഷേത്രവും ഉണ്ടായിരുന്നു. ‘നിയമാനുസൃതമായ ലക്ഷ്യങ്ങളൊന്നും പാകിസ്ഥാൻ സൈന്യത്തിന് ഇന്ത്യയിൽ ഇല്ലായിരുന്നു. അതിനാൽ തന്നെ സൈനിക സ്ഥാപനങ്ങളും പൊതുജനം കൂടുന്ന ആരാധനാലയങ്ങളും അവർ ലക്ഷ്യം വയ്ക്കുമെന്ന്തന്നെ പ്രതീക്ഷിച്ചു. ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു സുവർണക്ഷേത്രം. സുവർണക്ഷേത്രത്തിന് വ്യോമപ്രതിരോധ സംവിധാനം ഒരുക്കാൻതന്നെ തീരുമാനിച്ചു.’ കാർത്തിക് സി ശേഷാദ്രി പറഞ്ഞു.

മേയ് എട്ടിന് ഡ്രോണുകളും മിസൈലുകളും സുവർണക്ഷേത്രത്തിനു നേരെ പാകിസ്ഥാൻ പ്രയോഗിച്ചു. പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇവയെല്ലാം തകർത്തു. ആകാശ് മിസൈൽ സിസ്റ്റം, എൽ-70 എയർ ഡിഫെൻസ്സ് തോക്കുകൾ എന്നിവ ഉപയോഗിച്ചാണ് പാക് ആക്രമണത്തെ നിഷ്പ്രഭമാക്കിയത്.
പഹൽഗാം ആക്രമണത്തിന് മറുപടിയായി ഒൻപത് ഇടങ്ങളിലാണ് ഇന്ത്യ കൃത്യമായ ആക്രമണം നടത്തിയത്. ഇതുവഴി സൈനിക കേന്ദ്രങ്ങളും ജെയ്ഷെ മുഹമ്മദ് അടക്കം തീവ്രവാദ സംഘടനകളുടെ പരിശീലന കേന്ദ്രങ്ങളും ഇന്ത്യ തകർത്തു. ഇന്ത്യയിൽ ആക്രമണം നടത്തിയ സംഭവങ്ങളിൽ പിടികിട്ടാപ്പുള്ളികളായ ഭീകരരിൽ ചിലരെയും ഇക്കൂട്ടത്തിൽ വധിച്ചു. പാക് വായുസേനയുടെ ആസ്ഥാനങ്ങളടക്കം ഇന്ത്യൻ ആക്രമണത്തിൽ തകർന്നെന്ന് പാകിസ്ഥാൻ സ്ഥിരീകരിച്ചിരുന്നു.