തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആകെ 581 പേർ നിപ സമ്പർക്ക പ്പട്ടികയിലുള്ളതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. മലപ്പുറം ജില്ലയിൽ 63 പേരും പാലക്കാട് 420 പേരും കോഴിക്കോട് 96 പേരും എറണാകുളം, തൃശൂർ ജില്ലകളിൽ ഒരാൾ വീതവുമാണ് സമ്പർ ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 14 പേർ ഐസൊലേഷനിലും ചികിത്സയിലുണ്ട്.

ഐസൊലേഷൻ കാലം പൂർത്തിയാക്കിയ മലപ്പുറം ജില്ലയിൽ നിന്നുള്ള 47 പേരേയും പാലക്കാട് നിന്നുള്ള ഒരാളേയും കോഴിക്കോട് നിന്നുള്ള 19 പേരേയും സമ്പർക്കപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് 13 പേർ ഐസൊലേഷനിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 29 പേർ ഹൈയസ്റ്റ് റിസ്കിലും 78 പേർ ഹൈ റിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.
കണ്ടൈന്‍മെന്റ് സോൺ സംബന്ധിച്ച് മെഡിക്കൽ ബോര്‍ഡിനോട് തീരുമാനം അറിയിക്കാൻ മന്ത്രി നിര്‍ദേശം നല്കി.മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ;, അഡീഷണൽ ഡയറക്ടർമാർ ജില്ലാ കളക്ടർമാർ ജില്ലാ മെഡിക്കൽ ഓഫീസർമാർ, പോലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഐസിഎംആർ ടീമും യോഗത്തിൽ പങ്കെടുത്തു.

15 കാരിക്ക് നിപയെന്ന് സംശയം നിപ രോഗബാധയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ 15 വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിന്തൽമണ്ണ സ്വദേശിയായ 15 വയസുകാരിയെയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് കുട്ടിയെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ എത്തിച്ചത്. പരിശോധനാ ഫലം വരുന്നതിനനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.

നിപ ലക്ഷണങ്ങൾ
നിപ വൈറസ് വവ്വാലുകളിൽ നിന്ന് പകരുന്ന ഒരു ജന്തുജന്യ വൈറസാണ്. ഇത് മനുഷ്യരിലും മറ്റ് മൃഗങ്ങളിലും നിപ്പ വൈറസ് അണുബാധയ്ക്ക് കാരണമാകുന്നു. വളരെ ഉയർന്ന മരണനിരക്ക് ഉള്ള ഒരു രോഗമാണിത്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുമുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കിൽ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.
