
ശ്രീനഗർ: ജമ്മു കാശ്മീരിൽ കനത്ത മഴയ്ക്ക് പിന്നാലെ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. മണ്ണിടിച്ചിലിൽ മൂന്നുപേർ മരിച്ചതായാണ് റിപ്പോർട്ട്.

നിരവധി വീടുകളും വാഹനങ്ങളും നശിച്ചു. നൂറിലധികം പേരെ പൊലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ജമ്മു കാശ്മീർ – ശ്രീനഗർ ദേശീയ പാതയിലെ റമ്പാൻ ജില്ലയിലാണ് മണ്ണിടിച്ചിലുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
റമ്പാൻ ജില്ലയിൽ ജമ്മു – ശ്രീനഗർ ദേശീയ പാത താൽക്കാലികമായി അടച്ചു. നിരവധി ഇടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതായാണ് വിവരം. മേഖലയിൽ കനത്ത മഴ മൂലം വിവിധ ഇടങ്ങളിൽ മിന്നൽ പ്രളയം ഉണ്ടായി. ദേശീയ പാതയിൽ പാറകളും ചെളിയും അവശിഷ്ടങ്ങളും വന്ന് മൂടിയ നിലയിലാണ്.
നിരവധി വാഹനങ്ങൾ ദേശീയ പാതയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചിനാബ് നദിക്കരയിലുള്ള ഗ്രാമങ്ങളിൽ വലിയ രീതിയിൽ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ധരംകുണ്ഡ് ഗ്രാമത്തിൽ ഏകദേശം 40 ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
