
കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച കാര്യങ്ങളെ കുറിച്ച് അന്വേഷിച്ച ലാൻഡ് റവന്യു ജോയിന്റ് കമീഷണറുടെ റിപ്പോർട്ട് കളക്ടറടക്കമുള്ളവർക്ക് നിർണായകമാകും. ലാൻഡ് റവന്യു ജോയിന്റ് കമീഷണർ ഇന്നോ നാളെയോ റിപ്പോർട്ട് സർക്കാരിന് നൽകുമെന്നാണ് വിവരം. നവീൻ ബാബുവിനെതിരെ കോഴ ആരോപണം ഉന്നയിച്ച പി പി ദിവ്യയുടെ മൊഴി എടുത്തിട്ടില്ലെന്നതാണ് അന്വേഷണത്തിലെ ശ്രദ്ധേയമായ ഒരു കാര്യം. കേസിൽ പ്രതിയായ ദിവ്യ മുൻകൂർ ജാമ്യപേക്ഷയിലെ കോടതി വിധി വരും വരെ ഒളിവിൽ ആണെന്നാണ് വിവരം. അതുകൊണ്ടാണ് ദിവ്യയുടെ മൊഴി എടുക്കാനാകാത്തത്.

എ ഡി എം നവീൻ ബാബുവിന്റെ യാത്രയയപ്പിലേക്ക് താൻ ദിവ്യയെ ക്ഷണിച്ചില്ല എന്നാണ് കണ്ണൂർ കളക്ടറുടെ മൊഴി. കൈക്കൂലി കൊടുത്തു എന്ന് ആരോപണം ഉന്നയിച്ച പ്രശാന്തനിൽ നിന്നു മൊഴി എടുത്തിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആകും കളക്ടർക്ക് എതിരെ എന്ത് നടപടി വേണമെന്ന് തീരുമാനിക്കുക.
അതേസമയം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് സാധ്യത ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ദിവ്യയെ സംബന്ധിച്ചടുത്തോളം അതി നിർണായകമാണ് കോടതിയുടെ ഇടപെടൽ. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുക. കോടതി മുൻകൂർ ജാമ്യം അനുവദിച്ചില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കാനാണ് സാധ്യത.
അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താൻ സംസാരിച്ചതെന്നും എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാനായിരുന്നില്ലെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ ദിവ്യ ചൂണ്ടികാട്ടിയിരിക്കുന്നത്. ഫയൽ നീക്കം വേഗത്തിലാക്കണമെന്നതാണ് താൻ ഉദ്ദേശിച്ചതെന്നും അവർ വിവരിച്ചിട്ടുണ്ട്. പ്രസംഗത്തിന്റെ വീഡിയോ അടക്കം സമർപ്പിച്ചുകൊണ്ടാണ് മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.

തോട്ടിൽ തേങ്ങ ആണെന്ന് കരുതി നോക്കി, പക്ഷെ നെടുമങ്ങാട് റബ്ബർ തൊഴിലാളി കണ്ടത് നിറയെ ചില്ലറ തുട്ടുകൾ! അന്വേഷണം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം