
ശിവാകാർത്തികേയനും സായി പല്ലവിയും പ്രധാന കഥാപാത്രങ്ങളിലെത്തിയ ഹിറ്റ് ചിത്രം അമരന്റെ നിർമാതാക്കൾക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് വിദ്യാർത്ഥി. ചെന്നൈയിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ വി വി വാഗീശനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തന്റെ നമ്പർ സായിപല്ലവി അവതരിപ്പിച്ച കഥാപാത്രം ഇന്ദു റെബേക്ക വർഗീസിന്റേതായാണ് സിനിമയിൽ കാണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

സിനിമ ഇറങ്ങിയ ശേഷം ഈ നമ്പറിലേക്ക് കോളുകളെത്തുന്നു. ഇതോടെ തനിക്ക് സമാധാനം നഷ്ടമായെന്ന് വാഗീശൻ പരാതിയിൽ പറയുന്നു. തുടർച്ചയായി കോളുകളെത്തിയതോടെ ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും യുവാവ് വ്യക്തമാക്കി. തനിക്ക് 1.1 കോടി നഷ്ടപരിഹാരം വേണമെന്നാണ് വാഗീശന്റെ ആവശ്യം. തന്റെ ഫോൺ നമ്പർ മാറ്റില്ലെന്നും വാഗീശൻ കൂട്ടിച്ചേർത്തു.
വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ കഥ പറയുന്ന ചിത്രം ഒക്ടോബർ 31നാണ് തീയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത് ദിവസങ്ങൾക്കുളളിൽ തന്നെ ചിത്രം 100 കോടി ക്ലബിൽ കയറി. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത അമരൻ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും സോണി പിക്ച്ചേഴ്സ് ഫിലിംസ് ഇന്ത്യയും ചേർന്നാണ് നിർമ്മിച്ചത്.
മേജർ മുകുന്ദായാണ് ശിവ കാർത്തികേയൻ വേഷമിട്ടത്. ബോക്സ് ഓഫീസിൽ വൻ പ്രകടനം കാഴ്ചവയ്ക്കുകയാണ് അമരൻ. ചിത്രത്തിൽ ഭുവൻ അറോറ, രാഹുൽ ബോസ്, ശ്രീകുമാർ, വികാസ് ബംഗർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ശിവകാർത്തികേയന്റെയും സായ് പല്ലവിയുടെയും കരിയറിലെ മികച്ച കഥാപാത്രങ്ങളായി മുകുന്ദും ഇന്ദുവും മാറുകയാണ്.
