
അബുദാബി: പ്രവാസികൾക്കടക്കം ആശ്വാസം നൽകുന്ന പുതിയ നീക്കവുമായി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). സിറ്റി ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വ്യാപിപ്പിക്കാനുള്ള ആലോചനയിലാണ് ആർടിഎ. പൊതു ബസ് സർവീസുകളുടെ ഉയരുന്ന ആവശ്യകത കണക്കിലെടുത്താണ് തീരുമാനം.

പൊതുഗതാഗത യാത്രക്കാരുമായി നടത്തിയ ‘ടോക്ക് ടു അസ്’ എന്ന പരിപാടിക്ക് ശേഷമാണ് ആർടിഎ പുതിയ പ്രഖ്യാപനം നടത്തിയത്. ദുബായിലെ വിവിധ പ്രദേശങ്ങളിലൂടെയുള്ള ആന്തരിക ബസ് റൂട്ടുകളും ദുബായിയെ മറ്റ് എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന ഇന്റർസിറ്റി റൂട്ടുകളുടെ ആവശ്യകതയുമാണ് പരിപാടിയിൽ കൂടുതലായി ഉയർന്നുവന്നത്. ആർടിഎയുടെ കണക്കുകൾ പ്രകാരം ഈ വർഷം ജനുവരി മുതൽ ജൂൺവരെ 89.2 ദശലക്ഷം പേരാണ് ദുബായിലെ ബസ് സർവീസ് ഉപയോഗിച്ചത്. ആകെ പൊതുഗതാഗത യാത്രക്കാരിൽ 24.5 ശതമാനമാണിത്.
ദുബായിലെ പ്രധാന റോഡുകളിലെ പീക്ക് അവർ ഗതാഗത തടസം 30 ശതമാനംവരെ കുറയ്ക്കാൻ കഴിയുന്ന വിദൂരവും സൗകര്യപ്രദമായ ജോലി സമയ നയങ്ങൾ നടപ്പിലാക്കാൻ ഈ മാസം ആദ്യം ആർടിഎ നിർദ്ദേശിച്ചിരുന്നു. തൊഴിലിടങ്ങളിൽ രണ്ട് മണിക്കൂർ സ്റ്റാർട്ട് വിൻഡോ രീതി ഇതിന് ഫലപ്രദമാകുമെന്നാണ് ആർടിഎ അഭിപ്രായപ്പെടുന്നത്.
ട്രക്ക് ചലന നിയന്ത്രണങ്ങൾ വിപുലീകരിക്കുക, ബസുകൾക്കും ടാക്സികൾക്കും വേണ്ടിയുള്ള പ്രത്യേക പാതകൾ വർദ്ധിപ്പിക്കുക, താമസക്കാരെയും സന്ദർശകരെയും സ്വകാര്യ വാഹനങ്ങൾക്ക് പകരം പൊതുഗതാഗതം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് ആദ്യ, അവസാന മൈൽ ഓപ്ഷനുകൾ എന്നിവ ഉൾപ്പെടെയുള്ള ട്രാഫിക് ഡിമാൻഡ് മാനേജ്മെൻ്റ് നയങ്ങൾ, ജീവനക്കാർക്കും കാർപൂളിങ്ങിനും കൂടുതൽ പൊതുഗതാഗത ഉപയോഗവും ആർടിഎ പ്രോത്സാഹിപ്പിക്കുന്നു.
