
പാലക്കാട്: വിവാഹച്ചടങ്ങിന് ഒരേപോലുള്ള വസ്ത്രം ധരിക്കാൻ പണം നൽകാത്തതിന്റെ പേരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അടിച്ചുതകർത്തതായി പരാതി. പാലക്കാട് ഇന്ന് പുലർച്ചെ നാലോടെയാണ് സംഭവം. കോട്ടായ് സ്വദേശി മൻസൂറിന്റെ വീട്ടിലെ വാഹനങ്ങളാണ് അക്രമിസംഘം അടിച്ചുതകർത്തത്.

വിവാഹത്തിന് അണിയാനുള്ള ഡ്രെസ് കോഡിന് പണം നൽകാത്തതിനെച്ചൊല്ലി മൻസൂറിന്റെ സഹോദരനും സുഹൃത്തുക്കളും തമ്മിലുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. വാതിൽ തകർത്ത് അകത്തുകടക്കാനാണ് അക്രമിസംഘം ശ്രമിച്ചതെന്നും വീട്ടുകാർ ഇത് തടഞ്ഞതോടെ വാഹനങ്ങൾ അടിച്ച് തകർക്കുകയായിരുന്നുവെന്നുമാണ് മൻസൂർ ആരോപിക്കുന്നത്. കാർ, ബൈക്ക്, ടിപ്പർ ലോറി, ട്രാവലറുകൾ അടക്കം എട്ട് വാഹനങ്ങളാണ് നശിപ്പിച്ചത്.
‘ഒരു കല്യാണത്തിന് സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് ഡ്രെസ് കോഡ് തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനായി പണം കൊടുക്കാൻ ഞാൻ ഉൾപ്പെടെ ചിലർ വൈകി. ഇതോടെ സുഹൃത്തുക്കളിൽ ഒരാൾ രാത്രി ഒരുമണിയോടെ വീട്ടിൽ കയറിവന്ന് പണം ചോദിച്ച് അനാവശ്യം പറഞ്ഞു. പിന്നീട് കുറച്ചുപേരുമായി വന്ന് എന്നെ തല്ലുകയും ചെയ്തു. തുടർന്ന് എല്ലാവരും ചേർന്ന് പ്രശ്നം ഒത്തുതീർപ്പിലാക്കി.

എന്നാൽ വീണ്ടും അയാൾ പ്രശ്നം ഉണ്ടാക്കിയതോടെ പൊലീസിനെ സമീപിച്ചു. ഇന്നലെ വൈകിട്ട് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ അവർ ഭീഷണിപ്പെടുത്തി. ഇതിനെത്തുടർന്നാണ് ഇന്ന് പുലർച്ചെ വീട്ടിൽവന്ന് ആക്രമണം നടത്തിയതും വാഹനങ്ങൾ അടിച്ചുതകർത്തതും’- മൻസൂറിന്റെ സഹോദരൻ പറഞ്ഞു.
15 ഓളം പേരാണ് അക്രമം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. വിവരം പൊലീസിനെ അറിയിച്ചെങ്കിലും നടപടിയെടുക്കാൻ തയ്യാറായില്ലെന്ന് ഇവർ പറയുന്നു.