
പത്തനംതിട്ട: നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ മൂന്ന് സഹപാഠികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചുട്ടിപ്പാറ എസ്എംഇ നഴ്സിംഗ് കോളേജിലെ നാലാംവർഷ വിദ്യാർത്ഥികളായ അലീന ദിലീപ്, എ ടി അക്ഷിത, അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്നലെയാണ് കസ്റ്റഡിയിലെടുത്തത്.

മൂന്ന് പേർക്കുമെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി. ഇവരുടെ വിശദമായ മൊഴിയെടുത്ത ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. സാമ്പത്തികമായി ബന്ധപ്പെട്ട വിഷയങ്ങളിലടക്കം മൂന്ന് പേരും അമ്മുവിനെ കുറ്റപ്പെടുത്തിയിരുന്നുവെന്നാണ് വിവരം.
ഈ മാസം 15നാണ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി അമ്മു ജീവനൊടുക്കിയത്. സഹപാഠികളായ മൂന്ന് പേരുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് അമ്മുവിന്റെ മരണത്തിന് ഇടയാക്കിയതെന്ന് കാണിച്ച് പിതാവ് സജീവ് നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രശ്നങ്ങള്‍ സംബന്ധിച്ച് മുമ്പ് പരാതി നല്‍കിയിരുന്നെങ്കിലും കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് ഇടപെടലുകളുണ്ടായില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.
അമ്മു കെട്ടിടത്തിൽ നിന്ന് ചാടിയെന്ന്, 4.30ന് സഹപാഠികൾ ടീച്ചറെ വിളിച്ചറിയിച്ചെന്നാണ് കോളേജ് അധികൃതർ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ രണ്ടര കിലോമീറ്റർ അകലെയുള്ള പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അമ്മുവിനെ എത്തിച്ചത് 5.15നാണ്. ആശുപത്രിയിലെത്തിക്കാൻ കൂടുതൽ സമയമെടുത്തതായും ആശുപത്രിയിൽ ഒന്നര മണിക്കൂറിലേറെ കിടത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

ഗുരുതരമായി പരിക്കേറ്റ അമ്മുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ തടസം നിന്നവരെ ചോദ്യം ചെയ്യണമെന്നും അമ്മുവിന്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. മകളുടെ അപകടമറിഞ്ഞ് കോളേജിലേക്ക് പോകുന്നതിനിടയിൽ ഹോസ്റ്റൽ വാർഡനെ വിളിച്ചിട്ടും ഫോൺ എടുത്തില്ല.നിരന്തരം വിളിച്ചു, ഒടുവിൽ ഫോൺ എടുത്തു. ടെറസിൽ തുണിയെടുക്കാൻ പോയപ്പാേൾ കാൽ വഴുതി വീണെന്നാണ് വാർഡൻ പറഞ്ഞതെന്ന് അമ്മുവിന്റെ അമ്മ രാധാമണിയുടെ മൊഴി നൽകിയിട്ടുണ്ട്.