
ബീജിംഗ്: പുതിയ ഊർജ്ജ സ്രോതസ്സ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ചൈന നടത്തുന്ന ന്യൂക്ലിയർ ഫ്യൂഷൻ പരീക്ഷണത്തിൽ നിർണായക മുന്നേറ്റം.<> ചൈനയുടെ ‘കൃത്രിമ സൂര്യൻ’ എന്ന് വിളിക്കപ്പെടുന്ന എക്സ്പിരിമെന്റൽ അഡ്വാൻസ്ഡ് സൂപ്പർ കണ്ടക്റ്റിംഗ് ടോകമാക് (ഇഎഎസ്ടി) ഫ്യൂഷൻ എനർജി റിയാക്ടർ,1000 സെക്കൻഡ് നേരത്തേക്ക് പ്ലാസ്മയെ നിലനിർത്തിയെന്ന് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2023ലെ 403 സെക്കന്റ് എന്നത് മറികടന്നാണ് പുതിയ നേട്ടം.

ഊർജ്ജത്തിനായി ന്യൂക്ലിയർ ഫ്യൂഷൻ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏറെ നാളായി പരീക്ഷണങ്ങൾ നടത്തിവരികയായിരുന്നു ചൈനീസ് ശാസ്ത്രജ്ഞർ. 100 ദശലക്ഷം ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനിലയിലെത്തുകയും അതിന്റെ ദീർഘകാല പ്രവർത്തനം നിലനിർത്തുകയും ചെയ്യുന്നത് വലിയ വെല്ലുവിളിയാണെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. അതിനാൽ തന്നെ 1000 സെക്കൻഡ് നേരത്തേക്ക് സിസ്റ്റം സ്ഥിരപ്പെടുത്തിയതിലൂടെ പ്രധാന നാഴികക്കല്ല് കൈവരിച്ചതായും ചൈനീസ് ശാസ്ത്രജ്ഞർ പറഞ്ഞു. ഇഎഎസ്ടി വഴി അന്താരാഷ്ട്ര സഹകരണം വികസിപ്പിക്കാനും ഫ്യൂഷൻ ഊർജ്ജം മനുഷ്യരാശിക്ക് പ്രായോഗികമായി ഉപയോഗിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈനീസ് അക്കാഡമി ഒഫ് സയൻസസിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ളാസ്മ ഫിസിക്സ് ഡയറക്ടർ സോംഗ് യുൻടാവോ വ്യക്തമാക്കി.
ന്യൂക്ലിയർ റിയാക്ടർ ഇതുവരെ ജ്വലനം നേടിയിട്ടില്ലെന്ന് ചൈനീസ് ശാസ്ത്രജ്ഞർ വെളിപ്പെടുത്തി. ജ്വലന ഘട്ടത്തിലാണ് ന്യൂക്ലിയർ ഫ്യൂഷൻ സ്വന്തം ഊർജ്ജം സൃഷ്ടിക്കുകയും പ്രതിപ്രവർത്തനങ്ങൾ നിലനിർത്തുകയും ചെയ്യുന്നത്. ഭാവിയിലെ റിയാക്ടറുകൾക്ക് ശക്തി പകരാൻ കഴിയുന്ന ദീർഘവും പരിമിതവുമായ പ്ലാസ്മ ലൂപ്പുകൾ നിലനിർത്തുന്നതിനുള്ള ചുവടുവയ്പ്പാണ് പുതിയ റെക്കാഡെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.