
ന്യൂഡൽഹി: നിലമ്പൂരിന് പുറമേ രാജ്യത്തെ നാല് നിയമസഭാ മണ്ഡലങ്ങളിലും വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഗുജറാത്തിലെ രണ്ട് മണ്ഡലങ്ങളിലും പഞ്ചാബ്, ബംഗാൾ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലുമാണ് വോട്ടെണ്ണൽ നടക്കുന്നത്.

പഞ്ചാബിൽ ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ കോൺഗ്രസിനും ആം ആദ്മി പാർട്ടിക്കും വിജയം അഭിമാന പ്രശ്നമാണ്. ആംആദ്മി എംഎൽഎയുടെ മരണത്തെ തുടർന്നാണ് ലുധിയാനയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ബംഗാളിലെ കാളിഗഞ്ചിൽ തൃണമൂൽ എംഎൽഎയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇവിടെ തൃണമൂൽ – ബിജെപി – കോൺഗ്രസിന്റെ ത്രികോണ മത്സരമായിരുന്നു നടന്നിരുന്നത്. കാളിഗഞ്ചിൽ ഇടത് പിന്തുണ കോൺഗ്രസിനാണ്. വോട്ടെണ്ണൽ നടക്കുന്ന ഗുജറാത്തിലെ രണ്ട് സിറ്റിംഗ് സീറ്റിൽ ഒന്ന് ബിജെപിയുടേതും മറ്റൊന്ന് ആം ആദ്മി പാർട്ടിയുടേതുമാണ്.
നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്താണ് മുന്നിൽ. ആദ്യം എണ്ണിയത് വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകളാണ്. നാല് റൗണ്ടുകളുള്ളതിൽ മൂന്നാം റൗണ്ട് വോട്ട് എണ്ണിയപ്പോൾ 2290 വോട്ടിന്റെ ലീഡാണ് ആര്യാടൻ ഷൗക്കത്ത് നേടിയത്. മൂന്നാം റൗണ്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് 13045 വോട്ടുകളും പി വി അൻവർ 5539 വോട്ടും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ് 1902 വോട്ടുകളും നേടി. വഴിക്കടവിൽ ഇനി രണ്ട് റൗണ്ടുകൾ കൂടി എണ്ണാനുണ്ട്. മുത്തേടം പഞ്ചായത്തിലെ വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്.
