
പാലക്കാട്: ഗവ.യു.പി സ്കൂളിലെ ക്രിസ്തുമസ് ആഘോഷം വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ തടസപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സംഭവത്തിൽ ബി ജെ പി നേതൃത്വത്തിന് പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഇതുവരെ സംഭവത്തെ തള്ളിക്കളഞ്ഞിട്ടില്ലെന്നും മൗനം സമ്മതമായെടുക്കാമെന്നും സന്ദീപ് വാര്യർ പറയുന്നു. ഒരുവശത്ത് ക്രൈസ്തവരെ ആക്രമിക്കുകയും അവരുടെ ആഘോഷങ്ങളെ തടയുകയും ചെയ്യുന്നു. എന്നാൽ മറുവശത്ത് വോട്ടിന് വേണ്ടി കപട നാടകം കളിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
“പാലക്കാട് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാർ സംഘടന തന്നെയാണ്. ഈ നേരം വരെ ബിജെപി സംസ്ഥാന പ്രസിഡന്റ് ഈ അതിക്രമത്തെ തള്ളിപ്പറഞ്ഞിട്ടില്ല. അതായത് മൗനം സമ്മതമാണ്. ഒരുവശത്ത് ക്രൈസ്തവരെ ആക്രമിക്കുക , അവരുടെ ആഘോഷങ്ങളെ തടയുക, അവരുടെ വിശ്വാസങ്ങളെ അവമതിക്കുക. എന്നിട്ട് നാണമില്ലാതെ ക്രൈസ്തവ വോട്ട് തട്ടാൻ കപട നാടകം കളിക്കുക. ഇതാണ് ബിജെപി.”- അദ്ദേഹം കുറിച്ചു.

സംഭവത്തിൽ നല്ലേപ്പിള്ളി സ്വദേശികളും വി എച്ച് പി നേതാക്കളുമായ വടക്കുംതറ കെ.അനിൽകുമാർ (52), മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനൻ (52), തെക്കുമുറി വേലായുധൻ (58) എന്നിവരെ കഴിഞ്ഞ ദിവസം ചിറ്റൂർ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കൃത്യനിർവ്വഹണം തടസപ്പെടുത്തൽ, മതസ്പർദ വളർത്തുന്ന രീതിയിൽ അസഭ്യം പറഞ്ഞത്, അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തിയതുൾപ്പടെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. സ്കൂൾ പ്രധാനാദ്ധ്യാപികയുടെ പരാതിയിലാണ് നടപടി. വെള്ളിയാഴ്ചയാണ് സംഭവം. ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാതെ മറ്റൊരാഘോഷവും വേണ്ടെന്നായിരുന്നു അതിക്രമിച്ച് കയറി സംഘപരിവാർ പ്രവർത്തകരായ മൂന്ന് പേരുടെയും നിലപാട്.