കോഴിക്കോട്: ബഹിരാകാശത്ത് നിന്നുള്ള ഭൂമിയുടെ ദൃശ്യം ഭൂമിയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയെന്നും അവിടെ നിന്ന് നോക്കുമ്പോൾ മനുഷ്യർ തമ്മിലുള്ള കലഹങ്ങളും സംഘർഷങ്ങളും അർത്ഥശൂന്യമായി തോന്നുമെന്നും ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുന്നതിനിടെയാണ് സുനിത വില്യംസ് താൻ തിരിച്ചറിഞ്ഞ ജീവിത യാഥാർത്ഥ്യം പങ്കുവെച്ചത്.

“നമുക്കറിയാവുന്ന എല്ലാ മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും ഒരേ ഗ്രഹത്തിലാണ്. സമുദ്രത്തിലെ മത്സ്യങ്ങളും ഇവിടെ തന്നെ. നമ്മൾ കുടിക്കുന്ന വെള്ളവും ശ്വസിക്കുന്ന വായുവും എല്ലാം ഒന്നു തന്നെയാണ്. നാമെല്ലാവരും ഒരേ ഗ്രഹത്തിൽ ഒരുമിച്ചാണ് കഴിയുന്നത്”. ബഹിരാകാശ യാത്ര ഭൂമിയിലെ ജീവിതത്തെ കുറിച്ചുള്ള തന്റെ ചിന്തകളെ എങ്ങനെ സ്വാധീനിച്ചു എന്ന് വിവരിച്ച് കൊണ്ട് സുനിത വില്യംസ് പറഞ്ഞു.
ഭൂമിയെ ഭ്രമണപഥത്തിൽ നിന്ന് നോക്കുമ്പോൾ മുനുഷ്യൻ എന്തിനാണ് പരസ്പരം തർക്കിക്കുന്നതെന്ന് ചിന്തിക്കാൻ പോലും പ്രയാസമാണ്. ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള ശബ്ദങ്ങൾ ഒരുമിച്ച് കൊണ്ടുവരുന്ന കേരള സാഹിത്യോത്സവത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അവർ പറഞ്ഞു. സുനിത വില്യംസിന്റെ വാക്കുകൾ വലിയ കരഘോഷത്തോടെയാണ് സദസ് ഏറ്റെടുത്തത്.

വ്യത്യസ്ത കാഴ്ചപ്പാടുകൾ കേൾക്കേണ്ടതിന്റെ പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു. ഓരോരുത്തർക്കും അവരുടെ പശ്ചാത്തലത്തിനനുസരിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുമെന്നും അവ കേൾക്കാൻ തയ്യാറായൽ നമുക്ക് കൂടുതൽ എളുപ്പത്തിൽ ഒന്നിക്കാൻ കഴിയുമെന്നും അവർ ഓർമിപ്പിച്ചു. ബുധനാഴ്ച രാത്രി കോഴിക്കോട് എത്തിയ സുനിത വില്യംസ് ജനുവരി 25 വരെ നടക്കുന്ന ഫെസ്റ്റിവലിലെ വിവിധ സെഷനുകളിൽ പങ്കെടുക്കും.

