ഡൽഹി: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യ സന്ദർശിക്കും. ഫെബ്രുവരി 26 മുതൽ മാർച്ച് 7 വരെ നീണ്ടുനിൽക്കുന്ന ഇൻഡോ-പസഫിക് പര്യടനത്തിന്റെ ഭാഗമായാണ് സന്ദർശനം. ഇന്ത്യക്കു പുറമേ ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കും.

പ്രധാനമന്ത്രി കാർണി ആദ്യം മുംബൈ സന്ദർശിക്കുമെന്നും തുടർന്ന് ഡൽഹിയിലേക്ക് പോകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും കനേഡിയൻ സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. വ്യാപാരം, ഊർജം, സാങ്കേതികവിദ്യ, നിർമ്മിതബുദ്ധി, പ്രതിരോധം തുടങ്ങിയ മേഖലകളിൽ പുതിയ പങ്കാളിത്തങ്ങൾ സ്ഥാപിക്കുന്നത് അടക്കം ചർച്ച ചെയ്യും. ഈ മേഖലകളിൽ അഭിലഷണീയമായ പുതിയ പങ്കാളിത്തങ്ങളിലൂടെ കാനഡ-ഇന്ത്യ ബന്ധം ഉയർത്തുന്നതിലും വികസിപ്പിക്കുന്നതിലും നേതാക്കൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
കാനഡയിലെ നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളിലെയും ബിസിനസ് സ്ഥാപനങ്ങൾ തമ്മിൽ പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുമായി അദ്ദേഹം പ്രമുഖ വ്യവസായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദിക്ക് പുറമെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി സനേ തകൈച്ചി എന്നിവരുമായും മാർക്ക് കാർണി ചർച്ചകൾ നടത്തും.

2024ൽ കാനഡയുടെ ഏഴാമത്തെ വലിയ ചരക്ക് സേവന വ്യാപാര പങ്കാളിയായിരുന്നു ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഏകദേശം 31 ബില്യൺ ഡോളറാണെന്ന് കനേഡിയൻ സർക്കാർ അറിയിച്ചു. 2025 ലെ ജി20 ഉച്ചകോടിയിൽ, ഇന്ത്യയും കാനഡയും 2030 ഓടെ വ്യാപാരം 70 ബില്യൺ ഡോളറായി ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായി ഔദ്യോഗികമായി ചർച്ചകൾ ആരംഭിക്കാൻ സമ്മതിച്ചിരുന്നു.

