
ന്യൂഡൽഹി: സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് പുതിയ ദിശാബോധം നൽകിയ ചരിത്രസംഭവമാണ് ശ്രീനാരായണ ഗുരുവും ഗാന്ധിജിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

1925 മാർച്ച് 12ന് ശിവഗിരി മഠത്തിൽ ഗാന്ധിജിയും ഗുരുവും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. 100 വർഷങ്ങൾക്ക് മുമ്പ് നടന്ന കൂടിക്കാഴ്ച ഇന്നും പ്രചോദനവും പ്രസക്തവുമായി തുടരുന്നു. അത് സാമൂഹിക ഐക്യത്തിനും വികസിത ഇന്ത്യയുടെ കൂട്ടായ ലക്ഷ്യങ്ങൾക്കുമുള്ള ഊർജസ്രോതസ്സായി വർത്തിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
രവീന്ദ്രനാഥ ടാഗോറിനെപോലുള്ള പണ്ഡിതന്മാർപോലും ശ്രീനാരായണ ഗുരുവുമായുള്ള ചർച്ചകളിൽനിന്ന് പ്രചോദനം നേടി. എല്ലാ മനുഷ്യരിലും നാരായണനെയും എല്ലാ ജീവജാലങ്ങളിലും ശിവനെയും കാണുന്ന ഒരു ജനതയാണ് നമ്മളെന്ന് അദ്ദേഹം പ്രസ്താവിച്ചു. ദ്വന്ദ്വത്തിൽ ദ്വൈതമില്ലായ്മ, നാനാത്വത്തിൽ ഏകത്വം, പ്രത്യക്ഷമായ വ്യത്യാസങ്ങളിൽപോലും ഐക്യം എന്നിവ നമ്മൾ മനസ്സിലാക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന്’ എന്ന ശ്രീനാരായണ ഗുരുവിന്റെ മന്ത്രം എല്ലാ മനുഷ്യരുടെയും ഐക്യം പ്രതിഫലിപ്പിക്കുന്നതാണ്. ഇന്ത്യയുടെ നാഗരിക ധാർമികതയുടെ അടിത്തറയാണ് ഈ തത്ത്വചിന്തയെന്നും മോദി പറഞ്ഞു.
ഗുരുവിന്റെ അഷ്ടലക്ഷ്യങ്ങൾ സ്വന്തം ഭരണത്തിലൂടെ പൂർത്തീകരിച്ച പ്രധാനമന്ത്രിയാണ് ഗുരുവിന്റെ യഥാർഥ ശിഷ്യൻ എന്ന് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തി. ശിവഗിരി മഠത്തിലെ ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷതവഹിച്ചു. വിവിധ സെഷനുകളിലായി സ്വാമി ശ്രദ്ധാനന്ദ, അറ്റോണി ജനറൽ ആർ. വെങ്കട്ടരമണി, എൻ.കെ. പ്രേമചന്ദ്രൻ, മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ, ഗോകുലം ഗോപാലൻ, എ.വി. അനൂപ്, ജനറൽ കൺവീനർ ബാബു പണിക്കർ, ഡൽഹി എൻ.എസ്.എസ് യൂനിയൻ പ്രസിഡന്റ് എം.കെ.ജി. പിള്ള തുടങ്ങിയവർ സംസാരിച്ചു.
