
ബീജിംഗ്: ലോകത്ത് കൊവിഡിനെക്കാൾ മാരകമായ പകർച്ചവ്യാധികൾ വ്യാപിച്ചേക്കാം എന്ന മുന്നറിയിപ്പുമായി ചൈനയിലെ ഗവേഷകർ. വവ്വാലുകളിൽ ആഗോള ആരോഗ്യത്തിന് ഗുരുതര ഭീഷണി ഉയർത്തുന്ന 22 പുതിയ വൈറസുകളെ ശാസ്ത്രജ്ഞർ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

മനുഷ്യനെന്നപോലെ മൃഗങ്ങൾക്കും ഈ വൈറസുകൾ ഭീഷണിയായേക്കുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. യുനാൻ പ്രവിശ്യയിൽ നിന്ന് 2017 നും 2021നും ഇടയിൽ ശേഖരിച്ച 142 വവ്വാലുകളുടെ സാമ്പിളുകളാണ് പരിശോധിച്ചത്. വവ്വാലുകളുടെ വൃക്കകോശങ്ങളിലാണ് വൈറസുകൾ കണ്ടെത്തിയത്. ഇതിൽ രണ്ട് വൈറസുകൾ മാരകമായ നിപ്പ, ഹെന്ദ്ര വൈറസുകളുമായി ജനിതകപരമായി അടുത്ത ബന്ധമുള്ളവയാണ്.
കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, നഗരവ്യാപനം തുടങ്ങിയവമൂലം വന്യജീവികളും മനുഷ്യരും കൂടുതൽ അടുത്തിടപഴകുന്നുണ്ട്. ഇത് സാർസ്, എബോള, കൊവിഡ് എന്നീ മാരക പകർച്ചവ്യാധികൾ വ്യാപിക്കാൻ ഇടയായതുപോലെ പുതിത വൈറസുകൾ മനുഷ്യനിലേക്ക് വ്യാപിക്കാൻ കൂടുതൽ സാദ്ധ്യത നൽകുന്നു എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. വൃക്ക കോശങ്ങളിലാണ് വൈറസുകൾ കണ്ടെത്തിയതെന്നതിനാൽ വവ്വാലുകളുടെ മൂത്രത്തിലൂടെ വൈറസ് വ്യാപിക്കാനുളള സാദ്ധ്യത വളരെ കൂടുതലാണെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
കൃഷിയിടത്തിനടുത്ത് കഴിയുന്ന പഴംതീനി വവ്വാലുകളിലാണ് പുതുതായി തിരിച്ചറിഞ്ഞ രണ്ട് വൈറസുകളെയും കണ്ടെത്തിയത്. അതിനാൽത്തന്നെ ഈ വവ്വാലുകളിലെ മൂത്രം തോട്ടങ്ങളിലെയും മറ്റും പഴങ്ങൾ മലിനമാക്കാനും അങ്ങനെ രോഗം വ്യാപിക്കാനും ഇടയാക്കും. വവ്വാലുകൾ കടിക്കാത്തിനാൽ ഒരു പ്രശ്നവും കൂടാതെ മനുഷ്യർ ഇത്തരം പഴങ്ങൾ കഴിക്കുകയും രോഗം വ്യാപിക്കുകയും ചെയ്യുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

ഈ വൈറസുകൾ ശരീത്തിനുള്ളിൽ കടന്നാൽ മാരകമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും മസ്തിഷ്ക വീക്കത്തിനും ഇടയാക്കിയേക്കും. 75 ശതമാനമാണ് മരണ നിരക്ക്. ഇത്രയൊക്കെ മാരകമാണെങ്കിലും ഈ വൈറസുകൾ മനുഷ്യരിലോ മൃഗങ്ങളിലോ ഇതുവരെ ബാധിച്ചതായി റിപ്പോർട്ടില്ല.