
“കോട്ടയം : ഒരൊറ്റ ഭാഷ സംസാരിക്കുന്ന നാട് എന്ന നിലയിലേക്ക് രാജ്യത്തെ ചുരുക്കാൻ ചിലർ കിണഞ്ഞു പരിശ്രമിക്കുമ്പോൾ, അതിനെതിരെയുള്ള ചെറുത്തുനിൽപ്പുകൂടിയായി മാറും അക്ഷരം മ്യൂസിയം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സഹകരണ വകുപ്പ് നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ഭാഷാ-സാഹിത്യ-സാംസ്കാരിക മ്യൂസിയമായ ‘അക്ഷരം’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോട്ടയം മറിയപ്പള്ളി ഇന്ത്യാപ്രസ് പുരയിടത്തിലായിരുന്നു ചടങ്ങ്.

മലയാളമടക്കമുള്ള ഭാഷകളെ ഇല്ലാതാക്കി രാജ്യത്തെ ഭാഷാ വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്ന ഘട്ടമാണിത്. ഭാഷയ്ക്കും സാഹിത്യത്തിനുമായി മ്യൂസിയം എന്ന ആശയം നൂതനമാണ്. മിക്കവാറും മ്യൂസിയങ്ങൾ ചരിത്രവസ്തുക്കളെ സംരക്ഷിക്കാനോ കലകളുടെയും കലാപ്രകടനങ്ങളുടെയും ചരിത്രം പ്രചരിപ്പിക്കുന്നതിനോ മഹദ് വ്യക്തികളുടെ ജീവിതം പ്രദർശിപ്പിക്കുന്നതിനോ ആയിരിക്കും. അതിൽനിന്നെല്ലാം വ്യത്യസ്തമായ ആശയമാണ് അക്ഷരം മ്യൂസിയത്തിന്റെ സ്ഥാപനത്തിലൂടെ മുന്നോട്ടുവെക്കുന്നത്. നമ്മുടെ ഭാഷയെയും സംസ്കാരത്തെയും സംരക്ഷിച്ചുകൊണ്ട് വൈവിധ്യങ്ങളെ നിലനിർത്തണം എന്ന സന്ദേശമാണ് ഈ മ്യൂസിയത്തിലൂടെ ലോകത്തിന് പകർന്നു നൽകുന്നത്.”