
ചാവക്കാട്∙ പാലയൂർ സെന്റ് തോമസ് പള്ളിയിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കാരൾ ഗാനം ആലപിക്കുന്നത് തടഞ്ഞ എസ്ഐ വിജിത്ത് അവധിയിൽ പ്രവേശിച്ചു. പള്ളിമുറ്റത്ത് എത്തി മൈക്ക് ഓഫ് ചെയ്യാനും കാരൾ ഗാനം നിർത്തിവയ്ക്കാനും ആവശ്യപ്പെട്ട എസ്ഐയുടെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായത്. കാരൾ മുടങ്ങിയത് എസ്ഐയുടെ ഭീഷണി മൂലമാണെന്ന് പള്ളി അധികൃതർ ആരോപിച്ചു.

പള്ളിക്കമ്മിറ്റിക്കാരോട് മോശമായി പെരുമാറിയിട്ടില്ലെന്ന് തെളിയിക്കാൻ എസ്ഐ ഓഡിയോ സന്ദേശങ്ങൾ മേലുദ്യോഗസ്ഥർക്ക് കൈമാറി. സീറോ മലബാർ സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ പാലയൂർ പള്ളി അങ്കണത്തിലേക്ക് എത്തുന്നതിനു തൊട്ടുമുൻപാണ് എസ്ഐയുടെ ഭീഷണി ഉണ്ടായത്. ഇതേത്തുടർന്ന് കാരൾ മുടങ്ങിയിരുന്നു. ശനിയാഴ്ച മുതൽ എസ്ഐക്ക് ശബരിമല ഡ്യൂട്ടിയാണ്. എസ്ഐക്കെതിരെ സിപിഎം ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ പാലയൂർ പള്ളിയിലെത്തും.