കൊച്ചി: മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ എല്ലാ എതിർകക്ഷികളെയും കേൾക്കണമെന്ന് ഹെെക്കോടതി. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി, കരിമണൽ കമ്പനി സിഎംആർഎൽ തുടങ്ങിയ എല്ലാ എതിർകക്ഷികളോടും എതിർ സത്യവാങ്മൂലം സമർപ്പിക്കാനും നിർദേശിച്ചു. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

സിഎംആർഎല്ലിനെ സഹായിച്ച് പിണറായി വിജയൻ കെെക്കൂലി വാങ്ങിയയെന്നും വീണയെ ഇതിന് മറയാക്കിയെന്നും വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാദ്ധ്യമപ്രവർത്തകനായ എംആർ അജയനാണ് കോടതിയെ സമീപിച്ചത്. ക്രമക്കേട് സംബന്ധിച്ച് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിൽ വ്യക്തമാണെന്നും ഈ വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം.


മറ്റൊരു ബെഞ്ച് പരിഗണിച്ചിരുന്ന കേസ് പിന്നീട് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിൽ പരാമർശിക്കുന്നവരുടെ പട്ടിക ഹാജരാക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് സമർപ്പിക്കേണ്ടത് ആദായ നികുതി വകുപ്പാണെന്ന് കേന്ദ്ര സർക്കാർ ഇന്ന് കോടതിയെ അറിയിച്ചു. സിഎംആർഎൽ-എക്സാലോജിക് മാസപ്പടി ഇടപാടിൽ വീണ, സ്ഥാപനം, സിഎംആർഎൽ കമ്പനി എംഡിയും ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവരെ പ്രതികളാക്കി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ് എഫ് ഐ ഒ) റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
പ്രതിവർഷം 66 ലക്ഷം രൂപയുടെ ബാദ്ധ്യതയാണ് വീണയുടെ എക്സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നത്. സിഎംആർഎല്ലുമായി ഇടപാട് തുടങ്ങിയതായിരുന്നു പിന്നീട് കമ്പനിയുടെ മുഖ്യവരുമാനം. 2017 മുതൽ 2019 വരെ കാലയളവിൽ സിഎംആർഎല്ലുമായി ഇടപാടുകൾ നടത്തി. പ്രതിമാസം അഞ്ചുലക്ഷം രൂപ സിഎംആർഎല്ലിൽ നിന്ന് വീണയുടെ പേരിലെത്തി. കമ്പനിയുടെ പേരിലും മൂന്നു ലക്ഷം രൂപ പ്രതിമാസമെത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിലാണ് എസ് എഫ് ഐ ഒ കുറ്റപത്രം സമർപ്പിച്ചത്.
