
ബംഗളൂരു: സ്കൂളില്‍ ദലിത് പാചകക്കാരിയെ നിയമിച്ചതിനെത്തുടര്‍ന്ന് കൂട്ടത്തോടെ കുട്ടികളുടെ ടിസി വാങ്ങി രക്ഷിതാക്കള്‍. ഹോമ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് രക്ഷിതാക്കളുടെ നേതൃത്വത്തില്‍ കൂട്ടത്തോടെ വിദ്യാര്‍ഥികളെ പിന്‍വലിക്കുകയായിരുന്നു. ഒരു കുട്ടി മാത്രമാണ് ഈ വിദ്യാലയത്തില്‍ ശേഷിക്കുന്നത്.

സ്കൂളില്‍ ചേര്‍ന്ന 22 വിദ്യാര്‍ഥികളില്‍ 21 പേരുടേയും രക്ഷിതാക്കള്‍ അവരുടെ കുട്ടികളെ പിന്‍വലിച്ചു. ദലിത് പാചകക്കാരിയെ നിയമിച്ചതോടെ ഏഴ് പേര് മാത്രമാണ് സ്കൂളില്‍ തയ്യാറാക്കുന്ന ഉച്ചഭക്ഷണം കഴിച്ചിരുന്നത്. ശേഷിച്ച രക്ഷിതാക്കളുടെ പ്രേരണയില്‍ ഇവരും ആഹാരം ബഹിഷ്കരിച്ച് കുട്ടികളുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടിസി) വാങ്ങുന്നവര്‍ക്കൊപ്പം ചേര്‍ന്നു. ടിസി വാങ്ങിയ പല രക്ഷിതാക്കളും കുട്ടികളെ മറ്റ് സ്കൂളുകളിലേയ്ക്ക് മാറ്റി ചേര്‍ത്തു.
2024-25 അധ്യയന വര്‍ഷത്തില്‍ സ്കൂളില്‍ തുടക്കത്തില്‍ 22 വിദ്യാര്‍ഥികളുണ്ടായിരുന്നു. ഇതില്‍ 12 പേര് ഇതിനകം ടിസി വാങ്ങി. ശേഷിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. നിലവില്‍ സ്കൂളില്‍ ഒരു വിദ്യാര്‍ഥിയും രണ്ട് അധ്യാപകരും മാത്രമാണുള്ളത്. ജില്ലാ അധികൃതര്‍ സ്കൂളിലെത്തി അധ്യാപകരുമായും രക്ഷിതാക്കളുമായും നിരവധി കൂടിക്കാഴ്ചകള്‍ നടത്തി.
വിദ്യാഭ്യാസ വകുപ്പിലെയും സാമൂഹികക്ഷേമ വകുപ്പിലെയും ഉദ്യോഗസ്ഥരും ഹോമ ഗ്രാമത്തിലെ സ്കൂള്‍ സന്ദര്‍ശിച്ചു. എന്നാല്‍ സ്കൂളിലെ അധ്യാപന നിലവാരം മോശമായതിനാലാണ് കുട്ടികളെ സ്കൂളില്‍ നിന്ന് പിന്‍വലിച്ചതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ബോധവത്കരണ ഫലമായി എട്ട് കുട്ടികളുടെ രക്ഷിതാക്കള്‍ മക്കളെ വീണ്ടും സ്കൂളില്‍ ചേര്‍ക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് എസ്പി കവിത പറഞ്ഞു. ‘തൊട്ടുകൂടായ്മ’ ഉണ്ടായതായി കണ്ടെത്തി പരാതി നല്കിയാല് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കവിത പറഞ്ഞു.
