
ചെന്നൈ: തമിഴ് സിനിമാ സംവിധായകനും ഗായികയും അയ്യപ്പനെ അവഹേളിച്ചെന്ന പരാതിയിൽ ഇടപെട്ട് തമിഴ്നാട് സർക്കാർ. സംവിധായകൻ പാ. രഞ്ജിത്തിനെതിരെയും ഗായിക ഗാന ഇസൈവാണിക്കുമെതിരെയാണ് പരാതികൾ ഉയരുന്നത്. 2020ൽ പാ. രഞ്ജിത്ത് സംഘടിപ്പിച്ച പരിപാടിയിൽ അയ്യപ്പനെ അവഹേളിച്ച് ഗാനം ആരോപിച്ചുവെന്നാണ് വിമർശനം. പാട്ട് സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലായതോടെയാണ് പരാതികൾ ഉയർന്നത്.

‘ഐ ആം സോറി അയ്യപ്പ’ എന്ന് തുടങ്ങുന്ന ഗാനമാണ് വിവാദമായത്. സ്ത്രീകൾ ശബരിമലയിൽ കയറിയാൽ എന്താണ് പ്രശ്നം? എന്തിനാണ് അയിത്തം എന്നെല്ലാമാണ് പാട്ടിലുള്ളത്. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നീലം കൾച്ചറൽ സെന്ററാണ് പരിപാടി സംഘടിപ്പിച്ചത്. സംഭവത്തിൽ നിയമവിദഗ്ദ്ധരുമായി കൂടിയാലോചിച്ച് നടപടിയെടുക്കുമെന്ന് തമിഴ്നാട് ദേവസ്വം മന്ത്രി പി കെ ശേഖർ ബാബു പറഞ്ഞു. മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിക്കുന്നത് അനുവദിക്കാനാവില്ല. എല്ലാവരെയും തുല്യരായി പരിഗണിക്കുന്നതാണ് ഡിഎംകെ സർക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനിടെ, ഇസൈവാണിക്കും നീലം കൾച്ചറൽ സെന്ററിനുമെതിരെ നടപടി ആവശ്യപ്പെട്ട് ചെന്നൈ പൊലീസ് കമ്മിഷണർ ഓഫീസിൽ ഹിന്ദു മക്കൾ കക്ഷി പരാതി നൽകി. മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുക്കണം എന്ന ആവശ്യവുമായി സംവിധായകനും ഗായികയ്ക്കും എതിരെ അയ്യപ്പ ഭക്തരുടെ കൂട്ടായ്മ മേട്ടുപ്പാളയം പൊലീസിൽ കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു.
തമിഴ് ബിഗ്ബോസ് സീസൺ അഞ്ചിലെ മത്സരാർത്ഥിയായിരുന്നു ഇസൈവാണി. ‘2020ലെ നൂറ് വനിതകൾ’ എന്ന ബിബിസി പരിപാടിയിൽ ഇസൈവാണി ഉൾപ്പെട്ടിട്ടുണ്ട്. കബാലി, കാല, ആട്ടക്കത്തി, തങ്കലാൻ, മദ്രാസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് രഞ്ജിത്ത്. പരിയെരും പെരുമാൾ, ബ്ളൂ സ്റ്റാർ, ബൊമ്മൈ നായകി തുടങ്ങി ചിത്രങ്ങൾ നിർമിക്കുകയും ചെയ്തു.
