
ന്യൂഡൽഹി: സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതികൾക്കായുള്ള പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം. ഡൽഹിയിലെ ബിജ്വാസൻ മേഖലയിലാണ് സംഭവം. തടിക്കസേരകൾ ഉൾപ്പടെയുള്ളവ എറിഞ്ഞുള്ള ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇഡി അഡീഷണൽ ഡയറക്ടർക്കാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്. കടന്നുകളഞ്ഞ അക്രമിക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികൾ ഉദ്യോഗസ്ഥർക്കുനേരെ എറിഞ്ഞ കസേര പൊട്ടിത്തകർന്ന് നിലത്തുകിടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ഒരു ഫാം ഹൗസിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹൈ-ഇന്റൻസിറ്റി യൂണിറ്റ് (എച്ച്ഐയു) പരിശോധനയ്ക്ക് എത്തിയത്. ഇന്ത്യയിലുടനീളം പ്രവർത്തിക്കുന്ന ഒരു വൻ സൈബർ ക്രൈം ശൃംഖലയുമായി ബന്ധമുണ്ടെന്ന് കരുതുന്ന മുൻനിര ചാർട്ടേട് അക്കൗണ്ടന്റുമാരെ ലക്ഷ്യംവച്ചായിരുന്നു പരിശോധന എന്നാണ് ഇഡി സംഘം പറയുന്നത്. ഇന്നുപുലർച്ചെയായിരുന്നു റെയ്ഡ് തുടങ്ങിയത്. . സംഘം എത്തി അല്പസമയം കഴിഞ്ഞപ്പോഴായിരുന്നു ആക്രമണം. അഞ്ചുപേരാണ് അക്രമിസംഘത്തിൽ ഉണ്ടായിരുന്നത്. രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിലെ നാലുപേരെ അവിടെവച്ചുതന്നെ ഇഡി ഉദ്യോസ്ഥർ പിടികൂടി. ശേഷിക്കുന്ന ആൾക്കായി അന്വേഷണം തുടരുകയാണ്. ആക്രമണത്തിൽ പരിക്കേറ്റ അഡീഷണൽ ഡയറക്ടറും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്.
രാജ്യവ്യാപകമായി ക്യു ആർ കോഡ് തട്ടിപ്പ്, പാർട്ട് ടൈം ജോലി തട്ടിപ്പുകൾ എന്നിവയിലൂടെ ലഭിച്ച കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെടുത്ത് ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സഹായത്തോടെയാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇവരെ പിടികൂടി ചോദ്യംചെയ്താൻ തട്ടിപ്പിന്റെ വ്യാപ്തി എത്രത്താേളമാണെന്ന് അറിയാമെന്നും ഉദ്യോഗസ്ഥർ പറയുന്നു.