
പ്രയാഗ് രാജ് : പ്രയാഗ്രാജിലെ കുംഭമേളയിൽ ഇന്നലെ പങ്കെടുത്തത് 7.5 കോടി ഭക്തരെന്ന് ഉദ്യോഗസ്ഥർ. മൗനി മാവാസി ദിനമായ ഇന്നലെ ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്യുന്നത് പുണ്യമെന്നാണ് വിശ്വാസം. അതിനായി ലക്ഷക്കണക്കിന് ഭക്തരാണ് എത്തിയത്. ഇതിനിടെയാണ് ദുരന്തം സംഭവിച്ചത്. തിക്കിലും തിരക്കിലും മരിച്ച 30 പേരിൽ അഞ്ച് പേരെ ഇനിയും തിരിച്ചറിയാനുണ്ട്.

60 പേർക്ക് പരിക്കേറ്റെന്നാണ് പറഞ്ഞതെങ്കിലും 90 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് ഇന്ന് പ്രയാഗ്രാജിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദുരന്തത്തിലെ ജുഡീഷ്യൽ അന്വേഷണ സമിതി റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കും. മൂന്നംഗ സംഘം ഇന്ന് പൊലീസിൽ നിന്ന് വിവരങ്ങൾ തേടും. കൂടാതെ പൊലീസും സംഭവത്തെക്കുറിച്ച് സമാന്തര അന്വേഷണം നടത്തും.
കഴിഞ്ഞ ദിവസം പുലർച്ചെ ഒരുമണിക്കും രണ്ടുമണിക്കുമിടയിലാണ് അഅപകടം നടന്നത്. തിരക്ക് നിയന്ത്രിക്കാൻ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ തകർന്നതോടെ നീണ്ട ക്യൂവിൽ നിൽക്കുകയായിരുന്നവർ കൂട്ടമായി മുന്നോട്ടുനീങ്ങി. പലരും വീണു. അവർക്ക് തുരുതുരാ ചവിട്ടേറ്റു. എഴുന്നേൽക്കാനുള്ള ശ്രമം വിഫലമായി. പലരും ആ കിടപ്പിൽ മരിച്ചു.മറ്റുപലർക്കും പരിക്കേറ്റു. മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. കർണാടക, അസാം, ഗുജറാത്ത് എന്നിവിടങ്ങിൽ നിന്നുള്ളവരും മരിച്ചവരുടെ കൂട്ടത്തിലുണ്ട്.