
ചണ്ഡീഗഢ്: പഞ്ചാബിലെ ശ്രീമുക്തസാർ സാഹിബിൽ പടക്ക നിർമാണ ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ അഞ്ച് മരണം. 34പേർക്ക് പരിക്കേറ്റു.

ഫാക്ടറി പ്രവർത്തിച്ചിരുന്ന ഇരുനില കെട്ടിടം സ്ഫോടനത്തിൽ പൂർണമായും തകർന്നു. നിരവധിപേർ ഇപ്പോഴും കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. ടാർസെം സിംഗിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി.
ഇന്ന് പുലർച്ചെയാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ബതിന്ഡയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനകാരണം വ്യക്തമല്ലെന്ന് ലാംബി ഡിഎസ്പി ജസ്പാല്‍ സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ജനപ്രതിനിധികളക്കം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ചവരുടെ പേര് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഫാക്ടറി തൊഴിലാളികളിൽ ഭൂരിഭാഗവും ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു.

‘അർദ്ധരാത്രി 12നും ഒരു മണിക്കും ഇടയിലാണ് സ്ഫോടനം നടന്നത്. ഞങ്ങളുടെ സംഘം ഉടൻ തന്നെ സ്ഥലത്തെത്തി. അഞ്ച് മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു. ഇനിയാരും കുടുങ്ങിക്കിടക്കുന്നില്ല എന്നാണ് കരുതുന്നത്. പക്ഷേ, രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എല്ലാവരുടെയും നില തൃപ്തികരമാണ്. പടക്ക നിർമാണവും പാക്കിംഗും ഒരേ സ്ഥലത്ത് തന്നെയാണ് നടന്നിരുന്നത്. നിരവധി തൊഴിലാളികൾ ഫാക്ടറിയിലാണ് താമസിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു’- ലാംബി ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് ജസ്പാൽ സിംഗ് ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.