
മലപ്പുറം: ദേശീയപാതയിലെ ബ്ലോക്കിൽ ആംബുലൻസുകൾ കുടുങ്ങി രണ്ട് രോഗികൾ മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ദാരുണ സംഭവമുണ്ടായത്. എടരിക്കോട്, വളളിക്കുന്ന് സ്വദേശികളാണ് മരിച്ചത്. കോട്ടയ്ക്കൽ മിംമ്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എടരിക്കോട് സ്വദേശി സുലേഖയും ചേലാരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വളളിക്കുന്ന് സ്വദേശി ഷജിൽ കുമാറുമാണ് മരിച്ചത്. കാക്കഞ്ചേരിയിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ ഗതാഗത നിയന്ത്രണമാണ് തിരിച്ചടിയായത്.

സുലേഖയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും ഷജിൽ കുമാറിനെ കോഴിക്കോട്ടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും അടിയന്തരമായി കൊണ്ടുപോകുന്നതിനിടയിലാണ് ബ്ലോക്കിൽ കുടുങ്ങിയത്. രോഗിയുമായി അരമണിക്കൂർ ബ്ലോക്കിൽ കിടക്കേണ്ടി വന്നെന്ന് സുലേഖയെ കൊണ്ടുപോയ ആംബുലൻസിന്റെ ഡ്രൈവർ അൽത്താഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സുലേഖ വാഹനത്തിൽ വച്ചുത്തന്നെ മരിച്ചെന്നും വിവരം അധികൃതരെ ഉടൻ വിവരം അറിയിച്ചെന്നും ഡ്രൈവർ പറഞ്ഞു.