
വാഷിംഗ്ടൺ: ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോർഡ് സ്വന്തമാക്കി നാസയുടെ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ്. ഇന്നലെ രാജ്യാന്തര ബഹിരാകാശ നിലയത്തിന് പുറത്ത് അഞ്ച് മണിക്കൂർ 26 മിനിട്ട് നടന്നതോടെ സുനിതയുടെ നടത്തം ആകെ 62 മണിക്കൂർ ആറ് മിനിട്ടായി. 2017ൽ നാസയുടെ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സൻ സ്ഥാപിച്ച 60 മണിക്കൂറും 21 മിനിട്ടും എന്ന റെക്കോർഡാണ് സുനിത മറികടന്നത്.

‘ബഹിരാകാശത്ത് നടക്കുന്ന ആദ്യത്തെയോ രണ്ടാമത്തെയോ ആളല്ല ഞങ്ങളെന്ന് അറിയാം. പക്ഷേ, ഈ വലിയ നേട്ടം കൈവരിക്കാനായി ‘, ബഹിരാകാശ നടത്തം അവസാനിക്കുന്നതിന് മുമ്പ് സുനിത പറഞ്ഞു. സഹയാത്രികനായ ബുച്ച് വിൽമോറിനൊപ്പമായിരുന്നു സുനിതയുടെ നടത്തം. ബഹിരാകാശ നിലയത്തിലെ തകരാറുള്ള റേഡിയോ കമ്മ്യൂണിക്കേഷൻ യൂണിറ്റ് ഇരുവരും ചേർന്ന് വിജയകരമായി നീക്കി. നേരത്തേ രണ്ട് തവണ ശ്രമിച്ചിട്ടും ഈ ദൗത്യം പരാജയപ്പെട്ടിരുന്നു.
2024 ജൂൺ അഞ്ചിനാണ് ബോയിംഗിന്റെ സ്റ്റാർലൈനറിൽ മനുഷ്യരെയും വഹിച്ചുള്ള ഐഎസ്എസ് യാത്രയുടെ പരീക്ഷണത്തിന്റെ ഭാഗമായി സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ നിന്ന് പുറപ്പെട്ടത്. ജൂൺ ഏഴിന് ബഹിരാകാശ നിലയത്തിലെത്തി 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ, സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകൾക്കുണ്ടായ തകരാറുകളും ഹീലിയം ചോർച്ചയും കാരണം മടക്കയാത്ര നീണ്ടു.

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ഇരുവരുടെയും മടക്കയാത്രയ്ക്കായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സഹായം തേടിയതായി ഇലോൺ മസ്ക് പറഞ്ഞു. ഇരുവരെയും തിരികെ എത്തിക്കാനുള്ള ദൗത്യത്തിൽ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിനെ നാസ പങ്കാളിയാക്കിയിരുന്നു.