

ബീജിംഗ് : ഇന്ന് ഹാലോവീൻ ദിനം. പ്രേതങ്ങൾ, ദുർമന്ത്രവാദികൾ, നാടോടിക്കഥകളിലെ സാങ്കല്പിക കഥാപാത്രങ്ങൾ, ദുഷ്ട കഥാപാത്രങ്ങൾ തുടങ്ങിയവരുടെ വേഷത്തിൽ ആളുകൾ വീടുകളിലും തെരുവുകളിലുമൊക്കെ ആഘോഷിക്കുന്ന ദിനം. ഹാലോവീൻ ദിനത്തോടനുബന്ധിച്ച് പാർട്ടികളും ഘോഷയാത്രകളും നടത്തുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ വീടുകളിൽ ഹാലോവീൻ അലങ്കാരങ്ങൾ പതിവാണ്.
പാശ്ചാത്യ രാജ്യങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന ഹാലോവീൻ ആഘോഷം സോഷ്യൽ മീഡിയയുടെ ആവിർഭാവത്താൽ ഇന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും ആഘോഷിക്കുന്നു. അതേ സമയം, ഹാലോവീൻ ആഘോഷങ്ങൾ പുതുതലമുറ ഏറ്റെടുക്കുന്നതിനെതിനോട് ചൈനീസ് ഭരണകൂടത്തിന് താത്പര്യമില്ല. പ്രധാന നഗരങ്ങളിൽ പൊലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നാണ് വിവരം.
ഹാലോവീൻ കോസ്റ്റ്യൂമണിഞ്ഞ് ഷാങ്ങ്ഹായിയിൽ ഒത്തുകൂടുന്നവരെ പൊലീസ് തുരത്തുന്നതായി റിപ്പോർട്ടുണ്ട്. ഡൊണാൾഡ് ട്രംപ് മുതൽ ബാറ്റ്മാന്റെ വരെ വേഷം ധരിച്ച യുവാക്കൾ ചൈനീസ് തെരുവുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ചൈനീസ് ഭരണകൂടത്തിനെതിരെയുള്ള വിയോജിപ്പുകൾ പ്രകടമാക്കാനുള്ള അവസരമായും ഹാലോവീനെ കാണുന്നവർ ഏറെയാണ്.
കഴിഞ്ഞ വർഷം കൊവിഡ് ലോക്ക്ഡൗണുകളോടുള്ള പ്രതിഷേധമായി ഹാസ്മറ്റ് സ്യൂട്ടുകൾ ധരിച്ച് ഹാലോവീൻ ആഘോഷിച്ചവർ ഏറെയാണ്. തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങളും യുവാക്കൾ ഹാലോവീൻ തീമാക്കി. സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ തടയാനുള്ള നടപടിയായാണ് ഹാലോവീൻ ആഘോഷങ്ങളെ പൊലീസ് വിലക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു. ഷാങ്ങ്ഹായ് ഡിസ്നിലാൻഡിലും മറ്റുമുള്ള ഹാലോവീൻ ആഘോഷങ്ങൾക്ക് നിയന്ത്രണമില്ല.
