

ന്യൂഡൽഹി: ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഇന്ന് ദേശീയ ഐക്യദിനമായി ആചരിക്കുകയാണ് രാജ്യം. പട്ടേലിന്റെ 149ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ ‘സ്റ്റാച്യൂ ഒഫ് യൂണിറ്റി’യിൽ പുഷ്പാർച്ചന നടത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി.
‘ഇന്ത്യയുടെ ജനാധിപത്യത്തിന് ശക്തി പകരുന്ന ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയാണ് നമ്മളിപ്പോൾ. വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ രാജ്യം ഒരു പടി കൂടി മുന്നിലെത്തും. കൂടാതെ മതേതര സിവിൽ കോഡായ ഒരു രാജ്യം, ഒരു സിവിൽ കോഡ് എന്ന ലക്ഷ്യത്തിലേയ്ക്ക് കൂടി നീങ്ങുകയാണ് രാജ്യം.

സർദാർ സാഹിബിനുള്ള എന്റെ ഏറ്റവും വലിയ ആദരം ഇതാണ്. 70 വർഷം അംബേദ്കറുടെ ഭരണഘടന രാജ്യത്ത് പൂർണമായി നടപ്പാക്കിയിരുന്നില്ല. ഭരണഘടനയെ പ്രകീർത്തിക്കുന്നവർ തന്നെയാണ് ഏറ്റവും കൂടുതൽ അപമാനിച്ചത്. ജമ്മു കാശ്മീരിലെ ആർട്ടിക്കിൾ 370 എന്ന മതിലാണ് അതിന് കാരണം. ആർട്ടിക്കിൾ 370 എന്നന്നേക്കുമായി കുഴിച്ചുമൂടി.
കഴിഞ്ഞ പത്തുവർഷത്തിനിടെ ദേശീയ സുരക്ഷയെ ബാധിക്കുന്ന എല്ലാ ഭീഷണികളും നീക്കം ചെയ്തു. ഇന്ന് തീവ്രവാദികൾക്കറിയാം, ഇന്ത്യയെ ദ്രോഹിക്കാൻ ശ്രമിച്ചാൽ ഒരു ഫലവും ലഭിക്കില്ലെന്ന്. കാരണം ഇന്ത്യ അവരെ വെറുതെ വിടില്ല. സമാധാനം, വികസനം, സമൃദ്ധി എന്നിവ മുറുകെ പിടിച്ച് മുന്നോട്ട് പോവുകയാണ് രാജ്യം. ലോകത്തെ രാജ്യങ്ങൾ തമ്മിലുള്ള അകലം വർദ്ധിക്കുമ്പോൾ ലോകം ഇന്ത്യയോട് അടുക്കുകയാണ്. ഇത് അസാധാരണമാണ്. ഇത് ലോകത്ത് പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. പ്രശ്നങ്ങൾ ദൃഢതയോടെ ഇന്ത്യ എങ്ങനെയാണ് പരിഹരിക്കുകയെന്ന് കാണുകയാണ് രാജ്യം’- മോദി വ്യക്തമാക്കി.