

തൃശൂർ: പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതിന്റെ വൈരാഗ്യം കാരണമാണ് തിരൂർ സതീശ് ബിജെപിക്കെതിരെ വ്യാജ ആരോപണവുമായി രംഗത്തെത്തിയതെന്ന് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ. ഉപതിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമാണ് ബിജെപി നടത്തികൊണ്ടിരിക്കുന്നത്. അതിന് മങ്ങലേൽപ്പിക്കണം, തടയിടണം എന്ന ഉദ്ദേശ്യത്തോടു കൂടി സിപിഎം നേതൃത്വം സതീശിനെ വിലയ്ക്കെടുത്തതാണെന്നും അനീഷ് ആരോപിച്ചു.
സതീശൻ പണം കിട്ടിക്കഴിഞ്ഞാൽ എന്തുംപറയും. അത് വ്യക്തമായി ഞങ്ങൾക്ക് അറിയാവുന്ന കാര്യമാണ്. നിരവധി പരാതികൾ സതീശനെതിരെ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. കഴിഞ്ഞ രണ്ട് വർഷമായി എന്തുകൊണ്ട് സതീശൻ ഇക്കാര്യം പറഞ്ഞില്ല. ഉപതിരഞ്ഞെടുപ്പ് സമയത്ത് എന്തിനാണ് ഇങ്ങനെ ആരോപണവുമായി വന്നതെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാകും. കെ. സുരേന്ദ്രന്റെയോ എന്റെയോ കോൾ ലിസ്റ്റ് പരിശോധിക്കാം. ഏതു തിരഞ്ഞെടുപ്പ് വന്നാലും കൊടകര ആരോപണം ഉന്നയിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിനൊന്നും ബിജെപി ഒരു വിലയും കൽപിക്കുന്നില്ലെന്നും അനീഷ് കുമാർ പ്രതികരിച്ചു.

ബിജെപി. മുൻ ഓഫീസ് സെക്രട്ടറിയായിരുന്നു തിരൂർ സതീശ്. കൊടകരയിലെത്തിയ കുഴൽപ്പണം പാർട്ടി പണം തന്നെയായിരുന്നുവെന്നും തൃശൂരിലെ ഓഫീസിൽ പണമെത്തിച്ചിരുന്നുവെന്നുമാണ് സതീശിന്റെ വെളിപ്പെടുത്തൽ. ചാക്കിലാണ് പണമെത്തിത്. ആദ്യം തിരഞ്ഞെടുപ്പ് സാമഗ്രികളാണെന്നായിരുന്നു കരുതിയത്. എന്നാൽ ഓഫീസിനകത്ത് എത്തിച്ചപ്പോഴാണ് അത് പണമാണെന്ന് മനസ്സിലായതെന്നും സതീശ് പറഞ്ഞു. തിരഞ്ഞെടുപ്പ് ആവശ്യാർഥമുള്ള പണമായിരുന്നു അത്. തൃശ്ശൂരിലേക്കുള്ള പണം നൽകിയ ശേഷം ബാക്കി അവിടെനിന്നും കൊണ്ടുപോവുകയായിരുന്നു.
പണമെത്തുന്ന കാര്യം നേതൃത്വത്തിനും അറിയാമായിരുന്നെന്നും സതീശ് പറഞ്ഞു. നേതൃത്വത്തിന്റെ നിർദേശപ്രകാരം തന്നയാണ് പണമെത്തിയതെന്ന് തന്നോട് കേസിലെ അന്നത്തെ പരാതിക്കാരൻ ധർമജൻ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ കാര്യം പറയാനുണ്ടെന്നും പിന്നീട് പ്രതികരിക്കുമെന്നും സതീശ് വ്യക്തമാക്കി.