
വെല്ലിംഗ്ടൺ: നല്ല നാളുകളും ശുഭപ്രതീക്ഷകളുമായി ലോകം 2025 പുതുവർഷത്തിലേക്ക് പ്രവേശിച്ചു. പസഫിക് ദ്വീപ് രാജ്യമായ കിരിബാത്തി ദ്വീപിലാണ് പുതുവർഷം ആദ്യമെത്തിയത്. ശേഷം ന്യൂസിലാന്റിന് കിഴക്കുള്ള ഛാത്തം ദ്വീപുകളിലും പിന്നാലെ ടോംഗയിലും പുതുവർഷമെത്തി. പിന്നാലെ ന്യൂസിലാന്റിലും ഓസ്ട്രേലിയയിലും പുതുവർഷപുലരി ഹർഷാരവത്തോടെ ആഘോഷിച്ച് ജനം വരവേറ്റു.

സിഡ്നിയിലെ പ്രശസ്തമായ ഒപേറ ഹൗസിലും സിഡ്നി ഹാർബർ ബ്രിഡ്ജിലും ഗംഭീര വെടിക്കെട്ടോടെയാണ് ഓസ്ട്രേലിയ പുതുവർഷത്തെ വരവേറ്റത്. ഇന്ത്യൻ സമയത്തെക്കാൾ എട്ടര മണിക്കൂർ മുൻപിലാണ് കിരിബാത്തി. ഏഴ് മണിക്കൂർ 15 മിനുട്ട് മുന്നിലാണ് ഛാത്തം ദ്വീപുകൾ. 7 മണിക്ക 30 മിനുട്ട് മുന്നിലാണ് ന്യൂസിലാന്റ്. ഓസ്ട്രേലിയയിൽ ഇന്ത്യൻ സമയത്തെക്കാൾ അഞ്ചര മണിക്കൂർ മുൻപിലാണ്.
അതേസമയം സംസ്ഥാനത്ത് പുതുവർഷ ആഘോഷം ശക്തമായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ്. പുതുവർഷാഘോഷം അതിരുകടക്കരുതെന്ന് പൊലീസ് നിർദ്ദേശമുണ്ട്. പരിശോധന കർശനമാക്കും. രാത്രിയിൽ ഇടറോഡുകളിലടക്കം പൊലീസ് സാന്നിദ്ധ്യമുണ്ടാകും. ലഹരി ഉപയോഗം തടയാനും പ്രത്യേക സംഘത്തെ നിയോഗിച്ചുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ എല്ലാ സ്റ്റേഷൻ പരിധികളിലും പ്രത്യേക പരിശോധനകളുണ്ട്. അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും.

ബാറുകളിലും മറ്റ് മദ്യവില്പനശാലകളിലും സമയപരിധിക്കശേഷമുള്ള മദ്യവില്പന അനുവദിക്കില്ല. അനധികൃത മദ്യ നിർമ്മാണം, ചാരായ വാറ്റ്, സെക്കന്റ്സ് മദ്യ വില്പന തുടങ്ങിയവ കണ്ടെത്തുന്നതിന് പ്രത്യേക ടീമുണ്ടാകും. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ച് പട്രോളിംഗ് നടത്തും.