
മലപ്പുറം: നിലമ്പൂരിൽ 80 വയസുള്ള വൃദ്ധയെ മദ്യപിച്ചെത്തിയ അയൽവാസി ക്രൂരമായി മർദിച്ചു. നിലമ്പൂർ സിഎച്ച് നഗറിലെ പാട്ടത്തൊടി വീട്ടിൽ ഇന്ദ്രാണി ടീച്ചർക്കാണ് മർദനമേറ്റത്. സംരക്ഷിക്കാൻ മകൻ ചുമതലപ്പെടുത്തിയ അയൽവാസി ഷാജിയാണ് ഇന്ദ്രാണിയെ മർദിച്ചത്.

നിലമ്പൂർ നഗരസഭ വൈസ് ചെയർപേഴ്സണും വാർഡ് കൗൺസിലറും സംഭവസ്ഥലത്തെത്തി ഇന്ദ്രാണിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിലമ്പൂർ പൊലീസിലും പരാതി നൽകി. മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ അയൽവാസികൾ പകർത്തിയത് പുറത്ത് വന്നിട്ടുണ്ട്. ഇവരുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ട്. മുഖത്ത് കടിച്ചതിന്റെ പാടുകളുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. കൂടുതൽ ശാരീരിക പരിശോധന നടത്തുന്നുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി.
മുമ്പ് നൃത്താദ്ധ്യാപികയായിരുന്നു ഇന്ദ്രാണി. ഏക മകൻ ജോലിക്ക് പോകുമ്പോൾ ഇവരെ നോക്കാൻ ഷാജിയെ ഏൽപ്പിച്ചിരുന്നുവെന്നാണ് വിവരം. ഇന്ദ്രാണി ടീച്ചറുടെ കരച്ചിൽ കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. തുടർന്ന് ഇവർ അറിയിച്ചതനുസരിച്ച് പൊലീസും ജനപ്രതിനിധികളും എത്തി ഇന്ദ്രാണി ടീച്ചറെ ആശുപത്രിയിലാക്കി. മകൻ ഇവരെ നോക്കുന്നില്ലെന്നാണ് നഗരസഭാ വൈസ് ചെയർപേഴ്സൺ പറയുന്നത്.