
നാഗർകോവിൽ: പേച്ചിപ്പാറ പഞ്ചായത്തിൽ തോട്ടമല ആദിവാസി മേഖലയിൽ കരടിയുടെ ആക്രമണത്തിൽ പിതാവിനും മകനും മുഖത്തും കാലിലും ഗുരുതരമായി പരിക്കേറ്റു.

രാമയ്യൻകാണി(70), മകൻ വിജയകുമാർ(40) എന്നിവർക്കാണ് കടിയേറ്റത്. ബുധനാഴ്ച വൈകുന്നേരം സ്വന്തം കൃഷിസ്ഥലത്ത് കുരുമുളക് പറിച്ച് മടങ്ങുമ്പോൾ വഴിയരികിലെ നീരുറവയ്ക്ക് സമീപം കരടിയും കുട്ടികളും നിൽക്കുകയായിരുന്നു. നടന്നുവന്ന രണ്ട് പേരെയും കണ്ട കരടി രാമയ്യൻ കാണിയുടെ മുഖത്ത് ചാടി കടിക്കുകയായിരുന്നു. ഇതുകണ്ട് രക്ഷപ്പെടുത്താൻ വന്ന മകനെയും കരടി മുഖത്ത് കടിച്ചു.
ഇതിനിടയിൽ ഇവരോടൊപ്പം ഉണ്ടായിരുന്ന വളർത്തുനായ കരടിയുമായി ഏറ്റുമുട്ടി. തുടർന്ന് ഇവരുടെ നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാരാണ് കരടിയെ വിരട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ട് പേരെയും ജില്ലാ കലക്ടർ ആർ. അഴകുമീന സന്ദർശിച്ചു. മതിയായ ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ കോളജ് ഡീൻ രാമലക്ഷ്മിയോട് നിർദേശിച്ചു.
