ഗാന്ധിനഗർ: ഗുജറാത്തിലെ സർ ക്രീക്കിൽ പാക് സൈന്യം സൗകര്യം വർധിപ്പിക്കുകയാണെന്നും സാഹസത്തിന് മുതിർന്നാൽ വലിയ വില നൽകേണ്ടി വരുമെന്നും പാക്കിസ്ഥാന് പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്റെ മുന്നറിയിപ്പ്. സ്വാതന്ത്ര്യത്തിന് 78 വർഷങ്ങൾക്കിപ്പുറവും പാക്കിസ്ഥാൻ അസ്വസ്ഥതകൾ സൃഷ്ടിക്കുകയാണ്. ഉഭയകക്ഷി സംഭാഷണത്തിലൂടെ തർക്കം പരിഹരിക്കാൻ ഇന്ത്യ പലവട്ടം ശ്രമിച്ചിട്ടും പാക്കിസ്ഥാൻ വഴങ്ങിയില്ലെന്നും ഇപ്പോൾ പാക് സൈന്യം അവരുടെ സ്വാധീനം മേഖലയിൽ വർധിപ്പിക്കുകയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.

സർ ക്രീക്കിൽ ഏതെങ്കിലും തലത്തിലുള്ള സാഹസത്തിന് പാക്കിസ്ഥാൻ മുതിർന്നാൽ പാക്കിസ്ഥാന്റെ ചരിത്രവും ഭൂപ്രകൃതിയും മാറ്റുന്ന തരത്തിൽ മറുപടിയുണ്ടാകുമെന്നും പ്രതിരോധമന്ത്രി മുന്നറിയിപ്പ് നൽകി. ലഹോറിലെത്താനുള്ള ഇന്ത്യൻ സൈന്യത്തിൻറെ ശേഷി 1965ലേ പാക്കിസ്ഥാന് ബോധ്യമായതാണെന്നും കറാച്ചിയിലേക്കുള്ള പാതകളിലൊന്ന് ക്രീക്കിലൂടെയാണെന്ന് പാക്കിസ്ഥാൻ മറക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കച്ച് ജില്ലയിലെ സർ ക്രീക്ക് പ്രദേശത്തെ സൈനിക ആസ്ഥാനത്ത് നടന്ന വിജയദശമി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. സ്വാതന്ത്ര്യാനന്തരവും തർക്കവിഷയമായി തുടരുന്ന സർ ക്രീക്ക് മേഖലയിൽ പാക്കിസ്ഥാൻ അടുത്തിടെ സൈനിക സൗകര്യങ്ങൾ വർധിപ്പിച്ചിരുന്നു. ഇതിനെ മുൻനിർത്തിയാണ് പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്. സർക്രീക്ക് പ്രശ്നം പരിഹരിക്കാൻ ഇന്ത്യ പലതവണ ശ്രമിച്ചതാണെന്നും മന്ത്രി കൂട്ടിചേർത്തു.

ഇന്ത്യയുടെ കര, വ്യോമ, നാവിക സേനകളും ബിഎസ്എഫും രാജ്യത്തിന്റെ നെടുംതൂണുകളാണ്. അവർ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ മാത്രമേ നമുക്ക് എല്ലാ വെല്ലുവിളികളെയും നേരിടാൻ കഴിയൂ.സർക്കാർ നമ്മുടെ സേനകളുടെ സംയുക്തതയെ നിരന്തരം ഊന്നിപ്പറയുന്നു. ഓപ്പറേഷൻ സിന്ദൂരിന് റെക്കോർഡ് സമയത്ത് വിജയം നൽകിയതും ഈ സംയുക്തത തന്നെയാണ്- പ്രതിരോധ മന്ത്രി പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂരിലൂടെ നമ്മുടെ സേനയുടെ ശക്തി ഒരിക്കൽ കൂടി ലോകത്തിന് വ്യക്തമായെന്നും രാജ്നാഥ് സിംഗ്് പറഞ്ഞു. ഇന്ത്യയ്ക്ക് എവിടെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും കനത്ത നാശനഷ്ടങ്ങൾ വരുത്താൻ കഴിയുമെന്ന് ഓപ്പറേഷൻ സിന്ദൂർ കാട്ടികൊടുത്തു. ഓപ്പറേഷൻ സിന്ദൂരിന്റെ ലക്ഷ്യം ഒരിക്കലും യുദ്ധം ചെയ്യുക എന്നതായിരുന്നില്ല മറിച്ച് തീവ്രവാദത്തിനെതിരെയുള്ള പോരാട്ടമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
