ഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജസ്ഥാൻ സ്വദേശി അനുജ് അഗ്നിഹോത്രിയ്ക്കാണ് ദേശീയ തലത്തിൽ ഒന്നാം റാങ്ക്. ആകെ 958 ഉദ്യോഗാർത്ഥികളാണ് വിവിധ ഓൾ ഇന്ത്യ ഗ്രൂപ്പ്-എ സർവീസുകളിലേക്ക് യോഗ്യത നേടിയത്.

രാജസ്ഥാനിലെ കോട്ടയ്ക്കടുത്തുള്ള റാവത്ഭട്ട എന്ന ചെറിയ പട്ടണത്തിലാണ് അനുജ് അഗ്നിഹോത്രി ജനിച്ചു വളർന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉപരിപഠനത്തിനായി ജോധ്പൂരിലേക്ക് മാറി. ജോധ്പൂർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്ന് എംബിബിഎസ് ബിരുദം പൂർത്തിയാക്കിയ അദ്ദേഹം, 2023-ലാണ് നിർബന്ധിത ഇന്റേൺഷിപ്പ് പൂർത്തിയാക്കിയത്. ഇതിനുശേഷമാണ് സിവിൽ സർവീസ് ലക്ഷ്യമിട്ടുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചത്.
വൈദ്യശാസ്ത്രം തികച്ചും സംതൃപ്തി നൽകുന്ന ഒരു കരിയറാണെങ്കിലും, സിവിൽ സർവീസിലെ പ്രവർത്തന മേഖലയുടെ വൈവിധ്യവും ചലനാത്മകതയുമാണ് തന്നെ ഈ രംഗത്തേക്ക് ആകർഷിച്ചതെന്ന് അനുജ് പറയുന്നു. ഭരണനിർവ്വഹണത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കാനും പൊതുജനസേവനത്തിൽ കൂടുതൽ ഇടപെടലുകൾ നടത്താനും സിവിൽ സർവീസിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

18-ാം റാങ്ക് നേടി ആർ. ശ്രുതിയാണ് മലയാളികളിൽ തിളങ്ങിയത്. ശ്രീജ ജെ.എസ് ആണ് ആദ്യ നൂറിൽ ഇടംനേടിയ മറ്റൊരു മലയാളി. 57-ാം റാങ്കാണ് ശ്രീജ സ്വന്തമാക്കിയത്. മലയാളികളായ ബി. ഗോപിക 105-ാം റാങ്കും, അജയ് രാജ് 109-ാം റാങ്കും, വി.സി ശ്രീലക്ഷ്മി 133 -ാം റാങ്കും സ്വന്തമാക്കി.

