
ന്യൂഡൽഹി: ബി.ജെ.പിക്ക് വേണ്ടി പണിയെടുക്കുന്ന നേതാക്കളെ കണ്ടെത്തണമെന്ന് രാഹുൽ ഗാന്ധി. ഗുജറാത്തിലെ നേതാക്കളിൽ ബി.ജെ.പിക്ക് വേണ്ടി ജോലി ചെയ്യുന്ന നേതാക്കളേയും പ്രവർത്തകരേയും കണ്ടെത്തണമെന്നാണ് രാഹുലിന്റെ ആവശ്യം.

അഹമ്മദാബാദ് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു രാഹുലിന്റെ പരാമർശം. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗുജറാത്തിലെത്തിയത്.
ഗുജറാത്ത് കോൺഗ്രസിൽ രണ്ട് തരത്തിലുള്ള ആളുകളാണ് ഉള്ളത്. ഒന്നാമത് ജനങ്ങളോട് സത്യസന്ധത പുലർത്തുന്നവരും അവർക്ക് വേണ്ടി പോരാടുന്നവരും കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം പിന്തുടുന്നവരുമാണ്. എന്നാൽ, മറ്റൊരു വിഭാഗം ജനങ്ങളിൽ നിന്നും അകന്നു നിൽക്കുന്നവരാണ്. അവർ ജനങ്ങളെ ബഹുമാനിക്കുന്നില്ല. അവരിൽ പകുതിയും ബി.ജെ.പിക്കൊപ്പമാണെന്നും രാഹുൽ പറഞ്ഞു.
കർത്തവ്യങ്ങൾ നിറവേറ്റുന്നത് വരെ ഗുജറാത്തിലെ ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യില്ല. ഗുജറാത്ത് പുതിയൊരു വിഷനുള്ള നേതൃത്വത്തെയാണ് ഉറ്റുനോക്കുന്നത്. എന്ന് നമ്മുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നുവോ അന്ന് കോൺഗ്രസിന് ജനങ്ങൾ വോട്ട് ചെയ്യുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ചെറുകിട വ്യാപാരികളും ചെറുകിട-ഇടത്തരം സംരംഭകരുമാണ് ഗുജറാത്തിന്റെ നട്ടെല്ല്. അവർ വലിയ ദുരിതം അനുഭവിക്കുകയാണ്. കർഷകർ പുതിയ വിഷനുള്ള ഭരണകൂടം വേണമെന്ന് ആഗ്രഹിക്കുന്നു. അത് നൽകാൻ നമുക്ക് കഴിയും. എന്നാൽ, പാർട്ടിയെ ശക്തിപ്പെടുത്തണമെന്ന് മാത്രമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിൽ കോൺഗ്രസിന് 40 ശതമാനം വോട്ടുവിഹിതമുണ്ട്. അഞ്ച് ശതമാനം കൂടിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിക്കും. തെലങ്കാനയിൽ 22 ശതമാനം വോട്ട് വിഹിതം വർധിപ്പിച്ചാണ് പാർട്ടി ജയിച്ചത്. ഗുജറാത്തിലും ഇത് തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.