കൊല്‍ക്കത്ത: ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിന് വധഭീഷണി. സ്ഫോടനത്തിലൂടെ ഇല്ലാതാക്കുമെന്ന ഭീഷണി സന്ദേശമാണ് ലഭിച്ചതെന്ന് ലോക്ഭവന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു.

ഇന്നലെ രാത്രി വൈകിയാണ് ലോക്ഭവനില്‍ ഗവര്‍ണറെ കൊലപ്പെടുത്തുമെന്ന ഇമെയില്‍ സന്ദേശം ലഭിച്ചത്. തുടര്‍ന്ന് ലോക്ഭവന്റെ സുരക്ഷ വര്‍ധിപ്പിച്ചു.
ഭീഷണി സന്ദേശം വന്നതിന് പിന്നാലെ കൊല്‍ക്കത്ത പൊലീസും സിആര്‍പിഎഫും ഗവര്‍ണറുടെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി.

ഗവര്‍ണറുടെ സുരക്ഷാ ചുമതലയുള്ള സേനകൾ അര്‍ദ്ധരാത്രി യോഗം ചേര്‍ന്നതായി ഗവര്‍ണറുടെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ അറിയിച്ചു. നിലവില്‍ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളയാളാണ് ഗവര്‍ണര്‍.

