ന്യൂഡല്‍ഹി: ഇന്ത്യൻ സെെന്യം ഇന്ന് രാവിലെ 10 മണിക്ക് വാർത്താസമ്മേളനം നടത്തും. രാവിലെ 10 മുതല്‍ 11 വരെ സൗത്ത് ബ്ലോക്കിലാവും വാര്‍ത്താ സമ്മേളനം. നിയന്ത്രണ രേഖയിൽ പലയിടത്തും ഏറ്റുമുട്ടൽ തുടരുകയാണ്. പൂഞ്ച്, അഗ്നൂർ, രജൗരി മേഖലയിൽ ഇന്ന് രാവിലെയും പാക് പ്രകോപനം ഉണ്ടായി.

അതേസമയം രാജ്യങ്ങൾ തമ്മിലുള്ള പ്രതിസന്ധി ലഘൂകരിക്കുന്നതിന് നയതന്ത്ര സമീപനത്തിൻ്റെ ആവശ്യകതയെക്കുറിച്ച് സഹോദരനും മുൻ പാകിസ്താൻ പ്രധാന മന്ത്രിയുമായ നവാസ് ഷെരീഫ് ഷെഹബാസ് ഷെരീഫിനെ ഉപദേശിച്ചതായാണി റിപ്പോർട്ടുകൾ. ആണവ ശേഷിയുള്ള രണ്ട് രാജ്യങ്ങൾ തമ്മിൽ സമാധാനം പുനസ്ഥാപിക്കാൻ സാധ്യമായ എല്ലാ നയതന്ത്ര മാർഗങ്ങളും സ്വീകരിക്കണമെന്ന് നവാസ് ഷെരീഫ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു

ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു. ശ്രീനഗറും അമൃത്സറും അടക്കമുള്ള വിമാനത്താവളങ്ങള്‍ മെയ് 15 വരെയാണ് അടച്ചിടുക. അധംപൂര്‍, അംബാല, അമൃത്സര്‍, അവന്തിപൂര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനീര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്ഡോണ്, ജമ്മു, ജയ്സാല്‍മര്‍, ജാംനഗര്‍, ജോദ്പൂര്‍, കാണ്ട്ല, കാന്‍ഗ്ര, കേശോദ്, കിഷന്ഗഢ്്, കുളു മണാലി, ലേഹ്, ലുധിയാന, മുന്ദ്ര, നലിയ, പത്താന്‍കോട്ട്, പട്യാല, പോര്‍ബന്തര്‍, രാജ്കോട്ട് സര്‍സാവ, ഷിംല, ശ്രീനഗര്‍, തോയിസ്, ഉത്തര്ലായ് വിമാനത്താവളങ്ങളും വ്യോമതാവളങ്ങളുമാണ് ഡിജിസിഎയുടെ നിര്‍ദേശപ്രകാരം അടച്ചത്.

ജമ്മുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയിലെത്തി. ജമ്മു കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് ഡല്‍ഹിയിലെത്തിയത്. പ്രത്യേക ട്രെയിനിലാണ് ഇവര്‍ ഡല്‍ഹിയില്‍ എത്തിയത്.
ജമ്മുമേഖലയിലെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള അഞ്ച് ജില്ലകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു. പാകിസ്താന്റെ ഭാഗത്ത് നിന്നുള്ള ഷെല്ലാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധിപ്പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ഉപ മുഖ്യമന്ത്രി സുരിന്ദര്‍ ചൗദരി, മന്ത്രി സതീശ് ശര്‍മ എന്നിവര്‍ ജമ്മു, രജൗരി, സാംബ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.
പാകിസ്താന് ഒരു ബില്യണ്‍ യുഎസ് ഡോളര്‍ വായ്പ നല്കാന് അനുമതി നല്കി അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). പാകിസ്താന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് ഐഎംഎഫ് ഫണ്ട് ലഭിച്ച വിവരം അറിയിച്ചത്. പാകിസ്താന് വായ്പാ സഹായം നല്കുന്ന പണം രാജ്യം ശരിയായി ഉപയോഗിക്കുന്നില്ലെന്ന് ആരോപിച്ച് ഐഎംഎഫ് യോഗത്തിലെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.
