ന്യൂഡൽഹി: മോദി സർക്കാരിന്റെ കടുത്ത വിമർശകനായ മുൻ ഐഎഎസ് ഓഫീസറും മലയാളിയുമായ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിൽ നിന്ന് കണ്ണൻ ഗോപിനാഥൻ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു.

കേന്ദ്രസർക്കാർ നയങ്ങളോട് അതിശക്തമായ വിയോജിപ്പുകൾ പ്രകടിപ്പിച്ചിരുന്ന സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനാണ് കണ്ണൻ ഗോപിനാഥൻ. കോട്ടയം പുതുപ്പള്ളി സ്വദേശിയായ അദ്ദേഹം 2012ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗർ ഹവേലിയിൽ ഊർജ സെക്രട്ടറിയായിരിക്കെയാണ് കണ്ണൻ ഗോപിനാഥൻ ഐഎഎസ് പദവി രാജിവെച്ചത്.
കണ്ണൻ ഗോപിനാഥൻ ഐഎഎസ് ഉപേക്ഷിച്ചത് വലിയ ചർച്ചയായിരുന്നു. കണ്ണൻ ഗോപിനാഥൻറെ വരവ് ശക്തിപകരുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ജമ്മു കശ്മീരിലെ പ്രത്യേക പദവി എടുത്തുകളഞ്ഞ സമയത്താണ് കണ്ണൻ ഗോപിനാഥൻ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയത്. കശ്മീരിലെ ജനങ്ങളുടെ ജനാധിപത്യ അവകാശവും ഭരണഘടന അവകാശവും ലംഘിക്കുന്നുവെന്നും രാജ്യത്തെ ഒരു പൗരൻ എന്ന നിലയിൽ നിശബ്ദനായിരിക്കാൻ കഴിയില്ലെന്നും കണ്ണൻ ഗോപിനാഥൻ തുറന്നടിച്ചിരുന്നു.

നോട്ടുനിരോധനം അടക്കമുള്ള കേന്ദ്ര സർക്കാരിന്റെ ഒരോ നയങ്ങൾക്കെതിരെയും അതിരൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കേന്ദ്ര സർക്കാർ കണ്ണൻ ഗോപിനാഥനെതിരെ കുറ്റപത്രം നൽകിയിരുന്നു. കേന്ദ്രത്തിന്റെ പ്രതിച്ഛായ കളയാൻ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രമിച്ചുവെന്ന തരത്തിലായിരുന്നു കുറ്റപത്രം.

ഇതിനുപിന്നാലെ ദാദ്ര നാഗർ ഹവേലിയിലെ ഊർജ സെക്രട്ടറി പദവി രാജിവെച്ച് അദ്ദേഹം രാജ്യത്തുടനീളം സഞ്ചരിച്ച് കേന്ദ്ര സർക്കാർ ഏകപക്ഷീയ നടപ്പാക്കിയ നയങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് പറ്റിയ ഇടമാണ് കോൺഗ്രസ് എന്നാണ് കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക് ചേരുന്നതിന് മുമ്പായി പ്രതികരിച്ചത്.
