ദില്ലി: എഴുപത്തിയഞ്ചാം ജന്മദിനത്തിൽ 23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിറന്നാൾ ദിനമായ ഇന്ന് മധ്യപ്രദേശിലെ ഥാറിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ. വിവിധ നേതാക്കള്‍ക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത മോദി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.

പ്രധാനമന്ത്രി മാതൃവന്ദന യോജനയുടെ ഭാഗമായി പത്ത് ലക്ഷം വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കുന്ന പദ്ധതി, ഗര്‍ഭിണികളുടെയും കുട്ടികളുടെയും ആരോഗ്യം സംബന്ധിച്ച ബോധവത്കരണത്തിനായുള്ള സുമൻ ശക്തി എന്നീ പദ്ധതികളും മോദി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയ സൈനികരെ മോദി പുകഴ്ത്തി.
ഓപ്പറേഷൻ സിന്ദൂറിൽ ജയ്ഷേ മുഹമ്മദ് ഭീകരന്റെ വീട് തകർത്തതും പരാമർശിച്ച മോദി ഭീകര സംഘം തന്നെ ഇന്ത്യൻ സൈന്യത്തിന്റെ നടപടി സ്ഥിരീകരിച്ചുവെന്നും പറഞ്ഞു.

ആണവായുധം ഉയർത്തിയുള്ള ഭീഷണി വിലപ്പോയില്ല, രാജ്യം ഭയന്നില്ലെന്നും മോദി പറഞ്ഞു. അതേസമയം, വിവിധ ലോകനേതാക്കളും രാഹുൽ ഗാന്ധിയടക്കം രാഷ്ട്രീയ നേതാക്കളും പ്രധാനമന്ത്രിക്ക് ആശംസ നേർന്നു.

