ഡൽഹി: ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ ഡൽഹിയിലെ വായു മലിനീകരണം അതിരൂക്ഷം. ചൊവ്വാഴ്ച പുലർച്ചെ 5.30 ന് രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച്, ഡൽഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്സ്) 346 ൽ എത്തി. മിക്ക പ്രദേശങ്ങളും റെഡ് സോണിൽ എത്തിയിട്ടുണ്ട്.
പടക്കം പൊട്ടിക്കുന്നതിന് സുപ്രീം കോടതി ഏർപ്പെടുത്തിയ നിരോധനത്തിൽ ഇളവു വരുത്തിയിരുന്നു. ഉപാധികളോടെ ഹരിത പടക്കങ്ങൾ ഉപയോഗിക്കാനായിരുന്നു അനുമതി. സാധാരണ പടക്കങ്ങളെക്കാൾ ഹരിത പടക്കങ്ങൾക്ക് മലിനീകരണതോത് കുറവാണെന്ന് നിരീക്ഷിച്ചായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. എന്നാൽ, ഞായറാഴ്ച ഡൽഹിയിലെ വായു ഗുണനിലവാരം അതീവ ഗുരുതരാവസ്ഥയിൽ എത്തി.
തിങ്കളാഴ്ച രാത്രിയിലെ കണക്ക് അനുസരിച്ച്, 38 പരിശോധനാ കേന്ദ്രങ്ങളിൽ 36 ലും മലിനീകരണതോത് റെഡ് സോണായാണ് രേഖപ്പെടുത്തിയത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച്, ദ്വാരക (417), അശോക് വിഹാർ (404), വസീർപൂർ (423), ആനന്ദ് വിഹാർ (404) തുടങ്ങിയ പ്രദേശങ്ങളിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ എത്തിയിട്ടുണ്ട്.
പടക്കം പൊട്ടിക്കുന്നതിലൂടെ ഉയർന്ന പുക ഡൽഹിയിലുടനീളം വായു മലിനീകരണം സൃഷ്ടിച്ചെങ്കെലും, അയൽ സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നതും, വാഹനങ്ങളിൽ നിന്ന് പുറന്തള്ളുന്ന പുകയും മൊത്തത്തിലുള്ള മലിനീകരണതോത് വർധിക്കാൻ കാരണമായെന്നാണ് കണക്കാക്കുന്നത്.
