
പാലക്കാട്: പാലക്കാട് കൽമണ്ഡപത്ത് എട്ടുവയസ്സുകാരന് നേരെ തെരുവുനായ ആക്രമണം. പ്രതിഭാ നഗർ സ്വദേശി മുഹമ്മദ് ഷിയാസിനാണ് തെരുവുനായയുടെ കടിയേറ്റത്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തെരുവ് നായകൾ ആക്രമിക്കുകയായിരുന്നു. നാല് നായകൾ ഒരുമിച്ചാണ് കുട്ടിയെ ആക്രമിച്ചത്. സെൻ സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആക്രമണത്തിനിരയായ മുഹമ്മദ് ഷിയാസ്.
അതേസമയം, റാബീസ് കേസുകള്‍(പേവിഷബാധ) ക്രമാതീതമായി ഉയരുമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് രംഗത്തെത്തിയിരുന്നു. തെരുവ് നായ്ക്കളുടെ എണ്ണം കുറക്കണമെന്നും കേരളത്തിലെ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് ജനറല്‍ സെക്രട്ടറി ഡോ. വികെപി മോഹന്‍കുമാര്‍ പറഞ്ഞു.സമീപനങ്ങളിലും നിയമങ്ങളിലും മാറ്റം അനിവാര്യമാണന്ന് വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘടന പറഞ്ഞു.
പക്ഷിപ്പനിയും പന്നിപ്പനിയും പ്രതിരോധിക്കുന്നതിനായി സ്വീകരിക്കുന്ന നിയന്ത്രണ നടപടികള്‍ തെരുവുനായ വിഷയത്തിലും കൈകൊള്ളണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടിരുന്നു. പേവിഷബാധയേറ്റുള്ള മരണങ്ങള് ഇല്ലാതാക്കാന്‍ ജനകീയ പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്ന് കേരള സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ സംഘടന(KGMOA)യും ആവശ്യപ്പെട്ടു.
