ജയ്പുർ∙ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് അത്ലറ്റിക്സിൽ ഇരട്ട റെക്കോർഡുകൾ തീർത്ത സ്വർണത്തിളക്കവുമായി മഹാത്മാഗാന്ധി സർവകലാശാല കേരളത്തിന്റെ കായികക്കരുത്ത് തെളിയിച്ചു.

വനിതകളുടെ ട്രിപ്പിൾ ജംപിൽ 13.09 മീറ്റർ ചാടിയ ചങ്ങനാശേരി അസംപ്ഷൻ ഓട്ടോണമസ് കോളജിലെ എംഎ രണ്ടാം വർഷ വിദ്യാർഥി അലീന ടി.സജി റെക്കോർഡോടെ സ്വർണം കരസ്ഥമാക്കിയതിനു തൊട്ടുപിന്നാലെ മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് രണ്ടാം സ്വർണമെത്തി, അതും വീണ്ടുമൊരു മീറ്റ് റെക്കോർഡോടെ.
പുരുഷൻമാരുടെ 110 മീറ്റർ ഹർഡിൽസിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ എംകോം വിദ്യാർഥി സി.ബി.ഷിന്റോമോനും സ്വർണം നേടി.

110 മീറ്റർ ഹർഡിൽസ് 14.32 സെക്കൻഡിൽ പൂർത്തിയാക്കിയാണ് കട്ടപ്പന സ്വദേശി ഷിന്റോമോൻ മീറ്റ് റെക്കോർഡിട്ടത്. സ്പോർട്സ് കൗൺസിലിന്റെ അത്ലറ്റിക് കോച്ച് ജൂലിയസ് ജെ.മനയാനിയാണ് പരിശീലകൻ. തൊട്ടുപിന്നാലെ വനിതകളുടെ ഡിസ്കസ് ത്രോയിൽ വെങ്കലവും നേടി കഴിഞ്ഞ രണ്ടു ദിവസവും മെഡലുകൾ ഇല്ലാത്തതിന്റെ പരാതി മഹാത്മാഗാന്ധി സർവകലാശാല തീർത്തു. പാലാ അൽഫോൻസാ കോളജിലെ അഖില രാജുവിനാണ് വെങ്കലം

ജയ്പുർ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടക്കുന്ന മീറ്റിൽ മൂന്നാം ദിനത്തിൽ കാലിക്കറ്റ് സർവകലാശാല പുരുഷൻമാരുടെ 4–400 മീറ്റർ റിലേയിലും പുരുഷൻമാരുടെ 110 മീറ്റർ ഹർഡിൽസിലും വെങ്കലം കരസ്ഥമാക്കിയതോടെ ഇന്നലെ മലയാളി താരങ്ങൾ നേടിയത് 5 മെഡലുകളാണ്.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ വി.പി.രാഖിൽ സക്കീറാണ് ഹർഡിൽസിൽ വെങ്കലം നേടിയത്. കഴിഞ്ഞ ഡിസംബറിൽ നടന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റിൽ റെക്കോർഡോടെ സ്വർണം നേടിയ രാഖിൽ ഇന്നലെ പിന്നോട്ടുപോയി. തണുപ്പാണ് രാഖിലിനും വില്ലനായതെന്ന് പരിശീലകർ പറഞ്ഞു.മീറ്റിന്റെ അവസാന ദിനമായ ഇന്ന് പുരുഷൻമാരുടെ 800 മീറ്റർ ഓട്ടത്തിലും വനിതകളുടെയും പുരുഷൻമാരുടെയും 1–100 മീറ്റർ റിലേയിൽ മലയാളി താരങ്ങൾ മത്സരത്തിനിറങ്ങും.
