വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക മത്സരത്തിൽ ഇന്ത്യയെ വിജയതീരത്തെത്തിച്ച സഞ്ജു സാംസണിന്റെ പ്രകടനം ആരാധകർക്ക് വലിയ ആവേശമാണ് നൽകിയത്. വ്യാഴാഴ്ച വാങ്കഡെയിൽ ഇംഗ്ലണ്ടിനെതിരെയുള്ള സെമി ഫൈനലിനായി രാജ്യം കാത്തിരിക്കെ, താരത്തിനെതിരെ ഐസിസി അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ ആശങ്കയുണ്ടാക്കുന്നുണ്ട്.

മത്സരത്തിൽ വിജയറൺ നേടിയതിന് പിന്നാലെ ആവേശഭരിതനായ സഞ്ജു തന്റെ ഹെൽമറ്റ് ഊരി നിലത്തേക്ക് എറിഞ്ഞിരുന്നു. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരം കായിക ഉപകരണങ്ങളോട് (ബാറ്റ്, ഹെൽമറ്റ്, സ്റ്റംപ്) അനാദരവ് കാണിക്കുന്നതും അവ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും കുറ്റകരമാണ്. മൈതാനത്ത് മാന്യമായ പെരുമാറ്റം പുലർത്തണമെന്ന നിബന്ധന ലംഘിക്കപ്പെട്ടോ എന്നാണ് ഐസിസി അച്ചടക്ക സമിതി പരിശോധിക്കുന്നത്. സമാനമായ രീതിയിൽ ഹെൽമറ്റ് എറിഞ്ഞതിന് സ്കോട്ലൻഡ് താരം ജോർജ് മുൻസിക്ക് നേരത്തെ ഡീമെറിറ്റ് പോയിന്റ് ലഭിച്ചിരുന്നു.
ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുന്നത് സാധാരണയായി ‘ലെവൽ 1’ കുറ്റമായാണ് കണക്കാക്കാറുള്ളത്. ഇതിന് മാച്ച് ഫീയുടെ 50 ശതമാനംവരെ പിഴയും ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്റുകളുമാണ് ശിക്ഷ ലഭിക്കുക. താരം ദേഷ്യം കൊണ്ടല്ല, മറിച്ച് വിജയത്തിന്റെ ആവേശത്തിലാണ് ഹെൽമറ്റ് മാറ്റിയത് എന്നത് മാച്ച് റഫറി കണക്കിലെടുക്കാൻ സാധ്യതയുണ്ട്. 24 മാസത്തിനുള്ളിൽ 4 ഡീമെറിറ്റ് പോയിന്റുകൾ ലഭിക്കുകയോ, കുറ്റം ‘ലെവൽ 2’ ലേക്ക് ഉയർത്തുകയോ ചെയ്താൽ മാത്രമേ മത്സരവിലക്ക് ഉണ്ടാകൂ. ഹർമൻപ്രീത് കൗറിന് രണ്ട് മത്സരങ്ങളിൽ വിലക്ക് ലഭിച്ചത് അംപയറുടെ തീരുമാനത്തോടുള്ള പരസ്യമായ എതിർപ്പ് കൂടി പ്രകടിപ്പിച്ചത് കൊണ്ടാണ്.

വിജയത്തിന് ശേഷം സഞ്ജു നടത്തിയ പ്രാർത്ഥനയും കുരിശ് വരച്ചുള്ള ആഘോഷവും ചർച്ചയായിരുന്നു. ഇത്തരം പ്രകടനങ്ങൾ മറ്റൊരാളെ വ്രണപ്പെടുത്തുന്നതോ വംശീയമായ അധിക്ഷേപം കലർന്നതോ അല്ലാത്തപക്ഷം ഐസിസി നടപടിയെടുക്കാറില്ല. പോസിറ്റീവായ ആഘോഷങ്ങളെ ഐസിസി എന്നും പ്രോത്സാഹിപ്പിക്കാറുണ്ട്. ചുരുക്കത്തിൽ, സഞ്ജുവിന് പിഴയോ ഡീമെറിറ്റ് പോയിന്റോ ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും, സെമി ഫൈനലിൽ നിന്ന് അദ്ദേഹത്തെ മാറ്റിനിർത്തുന്ന തരത്തിലുള്ള വിലക്ക് അടക്കമുള്ള കടുത്ത നടപടി ഉണ്ടാകാൻ സാധ്യത വളരെ കുറവാണ്.

