
ഡെറാഡൂൺ ∙ യുവനിരയിൽ പ്രതീക്ഷയർപ്പിച്ച് ദേശീയ ഗെയിംസിന്റെ അത്ലറ്റിക്സ് ട്രാക്കിലേക്ക് കേരളം ഇറങ്ങുന്നു. ഡെറാഡൂണിനടുത്ത് റായ്പുരിലെ മഹാറാണാ പ്രതാപ് സ്പോർട്സ് കോളജ് സ്റ്റേഡിയത്തിൽ അത്ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്നു തുടക്കം. കഴിഞ്ഞ ഗെയിംസിൽ അത്ലറ്റിക്സിൽ 3 സ്വർണമുൾപ്പെടെ 14 മെഡലുകൾ നേടിയ കേരളം ഇത്തവണ യുവ താരങ്ങളുടെ മികവിൽ മെഡലെണ്ണം കൂട്ടുമെന്നാണു പ്രതീക്ഷ.

52 താരങ്ങളാണ് കേരള സംഘത്തിലുള്ളത്. ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന പ്രമുഖ താരങ്ങളിൽ പലരും ഗെയിംസിൽനിന്നു വിട്ടുനിന്നത് കേരളത്തിനു ക്ഷീണമാണ്. അതേ സമയം, മറ്റു പല ടീമുകൾക്കും ഇതേ പ്രതിസന്ധിയുണ്ട്. ഈ സാഹചര്യത്തിൽ പുതിയ താരങ്ങൾ നേട്ടമുണ്ടാക്കുമെന്നാണു വിലയിരുത്തൽ. സിലക്ഷൻ ട്രയൽസിലൂടെ പുതിയ താരങ്ങളെ ഉൾപ്പെടുത്തിയ റിലേ ടീമിൽ നിന്നു മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുവെന്ന് അത്ലറ്റിക്സ് ടീം ചീഫ് കോച്ച് ആർ. ജയകുമാർ പറഞ്ഞു.
കഴിഞ്ഞ 3 ദേശീയ ഗെയിംസുകളിൽ വനിതകളുടെ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ എൻ.വി. ഷീന ഇത്തവണയും കേരളത്തിന്റെ പ്രതീക്ഷയായി ടീമിലുണ്ട്. കഴിഞ്ഞ തവണ പോൾവോൾട്ടിൽ വെള്ളി നേടിയ മരിയ ജയ്സൻ, ഹൈജംപിൽ വെങ്കലം നേടിയ എയ്ഞ്ചൽ പി. ദേവസ്യ എന്നിവരും കേരളത്തിന്റെ സ്വർണപ്രതീക്ഷയാണ്.
വനിതകളുടെ 10,000 മീറ്ററിൽ കേരളത്തിന്റെ റീബ അന്ന ജോർജ്, പോൾവോൾട്ടിൽ മരിയ ജയ്സൻ, കൃഷ്ണ രചൻ, പുരുഷ ലോങ്ജംപിൽ അനുരാഗ്, ഡിസ്കസ്ത്രോയിൽ അലക്സ് പി. തങ്കച്ചൻ, 400 മീറ്ററിൽ, കെ.സ്നേഹ, ടി.എസ്. മനു തുടങ്ങിയവർ ഇന്ന് മത്സരത്തിനിറങ്ങും. ഗെയിംസിലെ വേഗമേറിയ താരങ്ങളെ കണ്ടെത്താനുള്ള 100 മീറ്റർ മത്സരങ്ങളും ഇന്നു നടക്കുമ്പോൾ കേരളത്തിനായി ഓടാൻ ആരുമില്ല. 1500 മീറ്റർ മത്സരത്തിലും ഇത്തവണ കേരളത്തിന് പ്രാതിനിധ്യമില്ല.

∙ കളരിപ്പയറ്റ് സ്ഥിരം മത്സരയിനമാക്കുമെന്ന് ഐഒഎ
ദേശീയ ഗെയിംസ് ഉൾപ്പെടെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ ) സംഘടിപ്പിക്കുന്ന എല്ലാ ചാംപ്യൻഷിപ്പുകളിലും കളരിപ്പയറ്റ് ഇനി മത്സരയിനമാകും. ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സര ഇനമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡൽഹി ഹൈക്കോടതിയിലെ റിട്ട് ഹർജിയിലാണ് ഒളിംപിക് അസോസിയേഷൻ ഇക്കാര്യം അറിയിച്ചത്.
തനത് കായിക ഇനമായ കളരിപ്പയറ്റിന് അർഹിക്കുന്ന പരിഗണനയും പ്രോത്സാഹനവും പ്രചാരണവും നൽകുമെന്നും ഐഒഎ വ്യക്തമാക്കി. ഫരീദാബാദ് സ്വദേശി ഹർഷിത യാദവാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
∙ തയ്ക്വാൻഡോയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി
ദേശീയ ഗെയിംസിലെ തയ്ക്വാൻഡോ മത്സരങ്ങളുടെ നടത്തിപ്പിൽ കോടതി ഇടപെടൽ. ഒത്തുകളി വിവാദത്തെത്തുടർന്ന്, തയ്ക്വാൻഡോ മത്സര നടത്തിപ്പിന്റെ ഡയറക്ടർ സ്ഥാനത്തുനിന്നു ടി. പ്രവീൺകുമാറിനെ മാറ്റി എസ്. ദിനേശ് കുമാറിനെ നിയോഗിച്ചിരുന്നു. എന്നാൽ ഗെയിംസ് സംഘാടക സമിതിയുടെ ഈ തീരുമാനം ഡൽഹി ഹൈക്കോടതി റദ്ദാക്കി. ആരോപണത്തിനു തെളിവുകളുടെ പിന്തുണയില്ലെന്ന വാദം ശരിവച്ചാണു ഹൈക്കോടതിയുടെ നടപടി.
പ്രവീൺ കുമാറിനൊപ്പം മത്സരങ്ങളുടെ ചുമതലയിൽ നിന്നു മാറ്റിയ റഫറിമാരെയും കോച്ചുമാരെയും വീണ്ടും നിയോഗിക്കാനും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇന്നലെ മുതൽ തയ്ക്വാൻഡോ മത്സരങ്ങളുടെ കോംപിറ്റിഷൻ ഡയറക്ടറായി പ്രവീൺകുമാർ ചുമതലയേറ്റു.