തിരുവനന്തപുരം: അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. നവംബര്‍ മാസം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സ്റ്റേഡിയം ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും.

കര്‍ശന സുരക്ഷ സംവിധാനങ്ങളാണ് മത്സരത്തിന് ഒരുക്കുക. ഫാന്‍ മീറ്റ് നടത്താനുള്ള സാധ്യതകള്‍ യോഗത്തിൽ ചര്‍ച്ച ചെയ്തു. കാണികളുടെ വാഹനങ്ങൾ പാര്‍ക്കു ചെയ്യാനുള്ള സൗകര്യം, ആരോഗ്യ സംവിധാനങ്ങള്‍, ശുദ്ധജല വിതരണം, വൈദ്യതി വിതരണം, മാലിന്യ സംസ്ക്കരണം തുടങ്ങിയ ക്രമീകരണം ഏര്‍പ്പാടാക്കും.
വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു ഐഎഎസ് ഓഫീസറെ നിയമിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കും. ജില്ലാതലത്തില്‍ ജില്ലാ കളക്ടര്‍ക്കാരിയിരിക്കും ഏകോപന ചുമതല.

യോഗത്തില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ തുടങ്ങിയവരും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.

