
തിരുവനന്തപുരം ∙ കേരള ഫുട്ബോളിന്റെ സുവർണ കാലഘട്ടത്തിലെ സൂപ്പർ താരങ്ങൾ ഇരുചേരികളായി മുഖാമുഖം. ഒരു വശത്ത് ഐ.എം.വിജയനും കുരികേശ് മാത്യുവും തോബിയാസും കെ.ടി.ചാക്കോയും യു.ഷറഫലിയും ഉൾപ്പെടുന്ന കേരള പൊലീസിന്റെ സൂപ്പർ ഇലവൻ. മറുവശത്ത് സേവ്യർ പയസും വി.പി.ഷാജിയും ജിജു ജേക്കബും ഉൾപ്പെടുന്ന എസ്ബിടി, ടൈറ്റാനിയം തുടങ്ങിയ ടീമുകളിലെ വെറ്ററൻമാർ ഉൾപ്പെട്ട കേരള ഇലവൻ.

കളിയോർമകൾ നിറയുന്ന ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സൗഹൃദം കൈവിടാത്ത വീറോടെ അവർ വീണ്ടും പന്തു തട്ടി. രണ്ടു പകുതികളായി അര മണിക്കൂർ നീണ്ട ‘ഫൗൾരഹിത’ മത്സരം അവസാനിക്കുമ്പോൾ 40–ാം വാർഷികം ആഘോഷിക്കുന്ന പൊലീസ് ടീമിന് ജയം (2–1). മുഹമ്മദ് ബഷീറിന്റെ ഗോളിലൂടെ മുന്നിലെത്തിയ പൊലീസിനെ രഞ്ജിത്ത് കുന്നുമ്മലിന്റെ ഗോളിൽ എതിരാളികൾ സമനിലയിൽ തളയ്ക്കാൻ ശ്രമിച്ചെങ്കിലും എ.ഷക്കീറിന്റെ ഗോളിലൂടെ പൊലീസ് ജയം സ്വന്തമാക്കി.
കേരള പൊലീസ് ടീം രൂപീകരിച്ചതിന്റെ 40–ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. റൂബി ജൂബിലി സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഫുട്ബോളിന്റെ തന്നെ ഭാവി രൂപപ്പെടുത്തിയ കേരള പൊലീസ് ടീം തലമുറകൾക്ക് പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.
കായികസംഘടനകൾ ചേരിതിരിഞ്ഞ് പോരാടുമ്പോൾ ഫുട്ബോൾ സംഘടന ഒറ്റക്കെട്ടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പത്മശ്രീ നേടിയ ഐ.എം.വിജയൻ, രാജ്യാന്തര താരം സേവ്യർ പയസ്, പൊലീസ് ടീം മുൻ പരിശീലകൻ എ.എം.ശ്രീധരൻ, ദേശീയ ടീം പരിശീലകനായിരുന്ന ഗബ്രിയേൽ ഇ.ജോസഫ്, പൊലീസ് ടീം ഡോക്ടറായിരുന്ന ഡോ.ചർച്ചിൽ ബെൻ, മാനേജരായിരുന്ന ഡി.വിജയൻ, ടീം ഒഫിഷ്യലായിരുന്ന സാബു എന്നിവരെ ആദരിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി അധ്യക്ഷത വഹിച്ചു. ഇന്റലിജൻസ് മേധാവി സ്പർജൻ കുമാർ മുഖ്യാതിഥിയായി. അൻവിൻ ജെ.ആന്റണി, പി.വി.ബിൻസൺ, മാധ്യമപ്രവർത്തകൻ രവി മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു.
