
വഡോദര∙ വനിതാ പ്രിമിയർ ലീഗിലെ ആദ്യ മത്സരത്തിൽ പിണഞ്ഞ നേരിയ തോൽവിയുടെ നിരാശ മറക്കാൻ സീസണിലെ ആദ്യ ജയം തേടുന്ന മുംബൈ ഇന്ത്യൻസിന്, ഗുജറാത്ത് ജയന്റ്സിനെതിരായ മത്സരത്തിൽ 121 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത്, നിശ്ചിത 20 ഓവറിൽ 120 റൺസിന് പുറത്തായി. 31പന്തിൽ നാലു ഫോറുകളോടെ ഹർലീൻ ഡിയോളാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ.

കശ്വീ ഗൗതം (15 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 20), തനൂജ കാൻവാർ (12 പന്തിൽ രണ്ടു ഫോറുകൾ സഹിതം 13), സയാലി സാത്ഗരെ (11 പന്തിൽ രണ്ടു ഫോറുകളോടെ പുറത്താകാതെ 13), ക്യാപ്റ്റൻ ആഷ്ലി ഗാർഡ്നർ 10 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 10 എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
നാല് ഓവറിൽ 16 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത ഹെയ്ലി മാത്യൂസിന്റെ നേതൃത്വത്തിലാണ് മുംബൈ ബോളർമാർ ഗുജറാത്തിനെ 120 റൺസിൽ തളച്ചത്. നാറ്റ് സീവർ ബ്രന്റ് നാല് ഓവറിൽ 26 റൺസ് വഴങ്ങിയും അമേലിയ കേർ നാല് ഓവറിൽ 22 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഷബ്നിം ഇസ്മയിലിനും അമൻജ്യോത് കൗറിനും ഓരോ വിക്കറ്റ് ലഭിച്ചു.