
ബെംഗളൂരു∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറന്റ്. പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് താരത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. പിഎഫ് റീജനൽ കമ്മിഷണർ എസ്. ഗോപാൽ റെഡ്ഡിയുടേതാണ് ഉത്തരവ്. ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാനും അദ്ദേഹം പുലകേശിനഗർ പൊലീസിന് നിർദ്ദേശം നൽകി.

സെഞ്ചുറീസ് ലൈഫ്സ്റ്റൈൽ ബ്രാൻഡ് പ്രവൈറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ ഉടമയാണ് റോബിൻ ഉത്തപ്പ. കമ്പനിയിലെ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് പിഎഫ് പെൻഷൻ പദ്ധതിയുടെ ഭാഗമായി വിഹിതം ഈടാക്കുന്നുണ്ടെങ്കിലും, അത് പിഎഫ് പദ്ധതിയിൽ നിക്ഷേപിക്കാതെ തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. 23 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഉത്തപ്പയ്ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്.
ഡിസംബർ നാലിന് പുറത്തിറക്കിയ നോട്ടിസിലാണ്, പിഎഫ് റീജനൽ കമ്മിഷണർ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. അതേസമയം, അറസ്റ്റ് വാറന്റ് കൈപ്പറ്റാതെ പിഎഫ് ഓഫിസിൽ തന്നെ തിരിച്ചെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തപ്പ വസതി മാറിയ സാഹചര്യത്തിലാണ് ഇതെന്ന് പറയുന്നു.
ഒൻപതു വർഷത്തോളം നീണ്ടുനിന്ന രാജ്യാന്തര കരിയറിൽ ഇന്ത്യയ്ക്കായി 46 ഏകദിനങ്ങളും 13 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ഉത്തപ്പ. ഏകദിനത്തിൽ 25.94 ശരാശരിയിൽ 934 റൺസും, ട്വന്റി20യിൽ 24.90 ശരാശരിയിൽ 249 റൺസും നേടി. ഏകദിനത്തിൽ ആറും ട്വന്റി20യിൽ ഒരു അർധസെഞ്ചറിയും നേടി. ഇടക്കാലത്ത് ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായും കളിച്ചിരുന്നു.
