
കൊച്ചി∙ കേരളത്തിലെ കായിക സംഘാടകരുടെ പിടിപ്പുകേടിന് ഇരയായി വീണ്ടും സംസ്ഥാന സ്കൂൾ ടീം അംഗങ്ങൾ. ടിക്കറ്റുകൾ കൺഫേം ആകാതെ ട്രെയിൻ യാത്ര മുടങ്ങിയപ്പോൾ വിദ്യാഭ്യാസമന്ത്രി ഇടപെട്ടു വിമാനത്തിൽ യാത്രയാക്കിയ കേരള സ്കൂൾ ബാഡ്മിന്റൻ ടീമംഗങ്ങൾ മടക്കയാത്രയിൽ മധ്യപ്രദേശിൽ ദുരിതത്തിലായി. ഇന്നലെ രാത്രി 10.50ന് ഇറ്റാർസി ജംക്ഷൻ സ്റ്റേഷനിൽനിന്ന് എറണാകുളത്തേക്കു രപ്തിസാഗർ എക്സ്പ്രസിൽ കയറേണ്ട 23 അംഗ ടീമിൽ കൺഫേം ആയതു രണ്ടു പേരുടെ ടിക്കറ്റ് മാത്രം. ഒടുവിൽ ഇവർക്കു പുറമേ ഒരു പരിശീലകനും 10 കളിക്കാരും ഇതേ ട്രെയിനിൽ കൺഫേം ആകാത്ത ടിക്കറ്റുമായി ജനറൽ കോച്ചിൽ നാട്ടിലേക്കു പുറപ്പെട്ടു. ശേഷിക്കുന്നവരിൽ ചിലർ ഇന്നു മറ്റു ട്രെയിനുകളിലും വിമാനത്തിലുമായി വരാനാണു പരിപാടി.

10 പെൺകുട്ടികളടക്കമുള്ള ടീമംഗങ്ങൾക്കു തിരികെവരാനായി സ്ലീപ്പർ ടിക്കറ്റാണു വെയ്റ്റിങ് ലിസ്റ്റിൽ അധികൃതർ ബുക്ക് ചെയ്തു നൽകിയിരുന്നത്. മധ്യപ്രദേശിലെ നർമദാപുരത്തായിരുന്നു ദേശീയ സ്കൂൾ ബാഡ്മിന്റൻ നടന്നത്. ഇവർക്കു കഴിഞ്ഞ 14നു കൊച്ചിയിൽനിന്നും തൃശൂരിൽനിന്നും കോഴിക്കോട്ടുനിന്നുമായി പുറപ്പെടാനുള്ള ടിക്കറ്റുകൾ കൺഫേം ആകാതിരുന്നതിനാൽ ട്രെയിൻ യാത്ര മുടങ്ങിയിരുന്നു. തുടർന്നു മാധ്യമങ്ങളിൽ അതു വാർത്തയായതോടെ മന്ത്രി വി. ശിവൻകുട്ടി ഇടപെട്ട് വിമാനയാത്ര ഒരുക്കുകയായിരുന്നു. ഇന്നലെ രാത്രി 10.50നു പുറപ്പെട്ട രപ്തിസാഗർ എക്സ്പ്രസ് നാളെ രാവിലെ 10.55നാണ് എറണാകുളം ജംക്ഷൻ റെയിൽവേ സ്റ്റേഷനിലെത്തുക.
ഇതിനിടെ, കളിക്കാർക്കു ശരിയായ സമയത്തു ഭക്ഷണംപോലും ലഭിച്ചിരുന്നില്ലെന്ന് ഏതാനും രക്ഷിതാക്കൾ പരാതിപ്പെട്ടു. പല താരങ്ങൾക്കും ബുധനാഴ്ച രാത്രി രണ്ടുമണിയോടെയാണു ഭക്ഷണം ലഭിച്ചതെന്നാണ് ആക്ഷേപം. കയ്യിൽ പണമുണ്ടെങ്കിലും ഭക്ഷണം ലഭ്യമല്ലാത്ത സ്ഥലത്തായിരുന്നു താമസം. സംസ്ഥാന ടീമിനായി കളിക്കുന്ന താരങ്ങൾക്ക് ഇത്തരം ദുരിതമുണ്ടാകുന്നതു ചിന്തിക്കാൻ പോലുമാകില്ലെന്ന നിലപാടിലാണു പല രക്ഷിതാക്കളും .