
ന്യൂയോർക്ക് ∙ ഇന്ത്യൻ താരം കൊനേരു ഹംപിക്ക് വീണ്ടും ലോക റാപ്പിഡ് ചെസ് കിരീടം. കലാശപ്പോരാട്ടത്തിൽ ഇന്തൊനീഷ്യൻ താരം ഐറിൻ സുക്കന്ദറിനെ തോൽപ്പിച്ചാണ് മുപ്പത്തേഴുകാരിയായ കൊനേരു ഹംപി രണ്ടാം തവണയും ലോക റാപ്പിഡ് ചെസ് കിരീടം ചൂടിയത്. ഇതിനു മുൻപ് 2019ൽ ജോർജിയയിൽ നടന്ന ലോക റാപ്പിഡ് ചെസ് ചാംപ്യൻഷിപ്പിലും കൊനേരു ഹംപി കിരീടം ചൂടിയിരുന്നു. ചൈനയുടെ ജൂ വെൻജൂനിനു ശേഷം ഒന്നിലധികം തവണ ലോക റാപ്പിഡ് ചെസ് കിരീടം നേടുന്ന ആദ്യ താരമാണ് കൊനേരു ഹംപി.

പുരുഷ വിഭാഗത്തിൽ റഷ്യയുടെ പതിനെടുക്കാരൻ താരം വൊലോദർ മുർസിനാണ് ജേതാവ്. 17–ാം വയസ്സിൽ കിരീടം ചൂടിയ ഉസ്ബെക്കിസ്ഥാൻ താരം നോദിർബെക് അബ്ദുസത്തോറോവിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരമാണ് മുർസിൻ.
ലോക ചെസ് രംഗത്ത് ഈ വർഷം ഇന്ത്യയുടേതാണെന്ന് ആവർത്തിച്ച് ഉറപ്പിക്കുന്നതായി കൊനേരു ഹംപിയുടെ കിരീടനേട്ടം. ഇത്തവണ ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാരതാരം ദൊമ്മരാജു ഗുകേഷ് കിരീടം ചൂടിയിരുന്നു. ഈ നേട്ടത്തിന്റെ സന്തോഷം ഇരട്ടിയാക്കിയാണ് ലോക റാപ്പിഡ് ചെസ് കിരീടം കൊനേരു ഹംപിയിലൂടെ ഇന്ത്യയിലേക്ക് എത്തുന്നത്.<